ഓർച്ച: സംസ്ഥാനത്തെ ജനങ്ങളുടെ മദ്യപാന ശീലം കുറയ്‌ക്കാൻ ഒരുഗ്രൻ വഴി കണ്ടെത്തിയിരിക്കുകയാണ് ഒരു മുൻ മുഖ്യമന്ത്രി. മദ്ധ്യപ്രദേശിലെ ഓർച്ചയിലാണ് മുൻ മുഖ്യമന്ത്രി ഉമാ ഭാരതി വഴിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന തെരുവ് പശുക്കളെ മദ്യശാലയ്‌ക്ക് മുന്നിൽകെട്ടിയിട്ട് വൈക്കോൽ നൽകിത്തുടങ്ങിയത്. അതിന്ശേഷം മദ്യം ഉപേക്ഷിക്കാനും പശുവിൻപാൽ കുടിക്കാനും അവർ ജനങ്ങളെ ഉപദേശിച്ചു.
ജനങ്ങളുടെ മദ്യപാനശീലം സർക്കാർ മുതലാക്കരുതെന്ന് സംസ്ഥാനസർക്കാരിനെ ഉപദേശിക്കാനും ഉമാ ഭാരതി മറന്നില്ല. ഓർച്ച ടൗണിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യ വിൽപനഷോപ്പിന് മുന്നിലായിരുന്നു ഉമാ ഭാരതിയുടെ പ്രചാരണം. 2022ൽ ഇതേമദ്യ ഷോപ്പിന് നേരെ ചാണകം വാരിയെറിഞ്ഞ് ഉമാ ഭാരതി പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ഷോപ്പിലേക്ക് ഉമാ ഭാരതി കല്ലെറിയുകയും ചെയ്‌തു. ഈ പ്രതിഷേധങ്ങൾ ഓർത്ത കടയിൽ ജോലി ചെയ്‌തവർ ഉടൻതന്നെ കടയടച്ചു.
മദ്ധ്യപ്രദേശിൽ പുതിയ മദ്യനയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഇതിനിടെയാണ് ഉമാ ഭാരതിയുടെ വ്യത്യസ്‌തങ്ങളായ പ്രതിഷേധം എന്നതും കൗതുകകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |