
കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 'അഭിലാഷം' സിനിമയുടെ സംവിധായകൻ അറസ്റ്റിൽ. ഷംസു സൈബയെന്നറിയപ്പെടുന്ന ഷംസുദ്ദീനെയാണ് ഇന്നലെ രാത്രി തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമയുടെ നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്.
രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാമെന്നായിരുന്നു സംവിധായകൻ നിർമാതാവിനെ അറിയിച്ചിരുന്നത്. എന്നാൽ ചിത്രീകരണം അവസാനിച്ചപ്പോൾ ചെലവ് മൂന്ന് കോടി 25 ലക്ഷം രൂപയോളമായെന്നും, പണത്തിന്റെ കാര്യത്തിൽ തന്നെ കബളിപ്പിക്കുകയും വിശ്വാസവഞ്ചന കാണിക്കുകയും ചെയ്‌തെന്നുമാണ് ആൻ സരിഗ പരാതിയിൽ ആരോപിക്കുന്നത്.
ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല. അതേസമയം, നിർമാതാവ് തന്നോട് പകപോക്കുകയാണെന്നാണ് സംവിധായകൻ പ്രതികരിച്ചത്. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളുവെന്നാണ് ഷംസു സൈബ പൊലീസിനോട് പറഞ്ഞത്. ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നുവെന്നും ഇതിന്റെ പക പോക്കലാണ് നടത്തുന്നതെന്നുമാണ് സംവിധായകൻ അറിയിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് അടക്കം തർക്കങ്ങൾ ഉണ്ടായതിനെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് സിനിമാട്ടോഗ്രഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നു. റിലീസിനുശേഷം പ്രതിഫലം നൽകാമെന്ന നിർമാതാവിന്റെ ഉറപ്പിൽ ഇത് അസോസിയേഷൻ തീർപ്പാക്കുകയായിരുന്നു.
'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിനുശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സൈജു കുറുപ്പും തൻവി റാമുമായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. 2025ൽ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വൻ പ്രേക്ഷകപ്രീതി നേടുകയായിരുന്നു. സിനിമയിലെ 'ഖൽബിനകമേ' എന്ന ഗാനവും വൈറലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |