
തിരുവനന്തപുരം: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഉടൻ ഹോസ്ദുർഗ് പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. നേരത്തേയും ഇത്തരത്തിൽ സമൂഹമാദ്ധ്യമത്തിൽ മോശം കമന്റിട്ടതിന് ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു.
ജാതി സ്‌പർദ വളർത്താനുള്ള ശ്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരിയാണ് പരാതി നൽകിയിരിക്കുന്നത്. ജാതീയമായി അധിക്ഷേപിച്ച് കലാപം സൃഷ്‌ടിക്കാൻ ശ്രമിച്ചു, റവന്യു വകുപ്പിന് അവമതിപ്പ് ഉണ്ടാക്കി, സ്‌ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പവിത്രനെതിരെ എടുത്തിരിക്കുന്ന കേസ്.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. 'പവി ആനന്ദാശ്രമം' എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ഇന്ന് രാവിലെ ആക്ഷേപകരമായ കമന്റിട്ടത്. അശ്ലീലം നിറഞ്ഞതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. കേരളസർക്കാരിൽ നിന്ന് ലീവെടുത്ത് വിദേശത്ത് പോയതുകൊണ്ടാണ് രഞ്ജിതയ്ക്ക് അപകടം ഉണ്ടായതെന്നാണ് പോസ്റ്റിൽ പവിത്രൻ പറഞ്ഞിരുന്നത്. രഞ്ജിതയുടെ ചിത്രത്തിന് താഴെ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്നും ഇയാൾ കമന്റായി രേഖപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിനിടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തേ മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെ സോഷ്യൽമീഡിൽ പോസ്റ്റിട്ടത്തിന് പവിത്രനെതിരെ നടപടിയെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |