
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ തിരിച്ചറിയാനും ബിസിനസ് നെറ്റ് വർക്കിംഗിനും സഹകരണത്തിനും അവസരമൊരുക്കുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജി.ടി.എം)രണ്ടാം പതിപ്പ് ജൂൺ 3 മുതൽ 5 വരെ നടക്കും. അമരവിള കാരക്കോണം റോഡിലെ ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിലധികം ടൂർ ഓപ്പറേറർമാർ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ എക്സ്‌പോയായ ജി.ടി.എമ്മിൽ എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാൻ അവസരമൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുള്ളത്. ഈ സാഹചര്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ജി.ടി.എം സഹായിക്കും.
1000ത്തിലധികം വിദേശ-ആഭ്യന്തര ബയേഴ്സും 300ലധികം കോർപ്പറേറ്റ് ബയേഴ്സും 200ലധികം സ്റ്റാളുകളും ജി.ടി.എമ്മിൽ ഉണ്ടാകും. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദ്ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്‌പോയിൽ ഉണ്ടായിരിക്കും.
സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തവസ്സ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ടൂറിസം ഡയറക്ടർ അഞ്ജന എം.എസ്, കെ.എച്ച്.എഫ് പ്രസിഡന്റ് എം.ആർ. നാരായണൻ, എസ്.കെ.എച്ച്.എഫ് വൈസ് പ്രസിഡന്റ് ശിശുപാലൻ സാഗര, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എസ്.കെ.എച്ച്.എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജി.ടി.എം സി.ഇ.ഒ സിജി നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |