
കൊച്ചി: മുനമ്പത്ത് ജനങ്ങൾ നിയമപോരാട്ടം തുടരേണ്ടിവരുമെന്ന് സൂചിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. വഖഫ് നിയമം രാജ്യത്തെ മുസ്ളീങ്ങൾക്ക് എതിരല്ലെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. ഈ ഭേദഗതി നടത്തിയില്ലായിരുന്നെങ്കിൽ ഏതുഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു, ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്രം നിയമഭേദഗതിയ്‌ക്ക് തയ്യാറായത്. റിജിജു വ്യക്തമാക്കി.
വഖഫ് നിയമത്തിൽ മുസ്ളീങ്ങൾക്കെതിരെ നീക്കം കേന്ദ്രം നടത്തുന്നെന്ന് പ്രചാരണമാണ് ചിലർ നടത്തുന്നത്. ഇത് തെറ്റാണ്. വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തത്. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്‌ടമായ ആയിരക്കണക്കിന് ജനങ്ങൾക്ക് നീതിലഭ്യമാക്കുകയാണ് സർക്കാർ ചെയ്‌തതെന്ന് മന്ത്രി പറഞ്ഞു. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു ഇത് വഖഫിന് എതിരാണ്. മുനമ്പത്ത് നീതി നടപ്പാക്കും. യുഡിഎഫും എൽഡിഎഫും മുനമ്പത്ത് വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കരുത്. മുസ്ളീം വിഭാഗം കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ടുബാങ്ക് ആകരുത്. ബിജെപിയുടെ പേരുപറഞ്ഞ് ഭയപ്പെടുത്താൻ ആണ് അവർ ശ്രമിക്കുന്നത്. കേരളജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
മുനമ്പത്തെ ജനങ്ങൾ ഇനിയും നിയമപോരാട്ടം തുടരേണ്ടിവരും. നീതി ഉറപ്പാക്കാനും നിഷ്‌പക്ഷത ഉറപ്പാക്കാനുമാണ് മുനമ്പത്തെ മേൽനോട്ട അധികാരം കളക്‌ടർക്ക് നൽകിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായചിനാൽ നിയമവഴിയിൽ പരിഹാരം കാണണം. വഖഫ് ട്രൈബ്യൂണലിന്റെ അധികാരത്തിനും ഘടനയ്‌ക്കും നിയമഭേദഗതി വഴി മാറ്റം വരുത്തി. അതുകൊണ്ട് ട്രൈബ്യൂണൽ ഉത്തരവ് എതിരായാൽ പോലും ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെന്ന് കിരൺ റിജിജു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |