
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കുന്നതിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള രഹസ്യ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി ജി.ആർ.അനിൽ.കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെയാണ് പല തൊഴിൽ നിയമങ്ങളും നേടിയെടുത്തത്.ഇവ പരിമിതപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാരിൻ്റേത്.തൊഴിൽ സമയം 8 മണിക്കൂറെന്ന സുപ്രധാന അവകാശത്തെ തകർത്ത് 12 മണിക്കൂറായി ദീർഘിപ്പിക്കുന്നതിലൂടെ വർദ്ധിച്ച ജോലിഭാരം തൊഴിലാളികളുടെ ചുമലിലേക്ക് തള്ളുകയാണ്.ഇത്തരം നീക്കങ്ങൾ തകർക്കാൻ കഴിയുന്ന പോരാട്ടങ്ങൾക്ക് മേയ് ദിനം പ്രചോദനമാകണം.
അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും അവ നേടിയെടുക്കാനും സംഘടിത ശക്തി ആർജ്ജിക്കണം. മാദ്ധ്യമങ്ങൾക്കിടയിൽ വേറിട്ട ശൈലി കാത്തു സൂക്ഷിക്കുന്ന കേരളകൗമുദിയിൽ മാത്രമാണ് നോൺ ജേർണലിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് ദിനാഘോഷം മുടങ്ങാതെ നടത്താറുള്ളതെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷനായി.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സോളമൻ വെട്ടുകാട്,പ്രസിഡന്റ് എം.ജി.രാഹുൽ,അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു,വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ,വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.കേരളകൗമുദിക്ക് മുന്നിൽ അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |