
കണ്ണൂർ: സംസ്ഥാനത്ത് ഇടതുകോട്ടകളിൽ പോലും ദയനീയ പരാജയമാണ് എൽഡിഎഫ് ഏറ്റുവാങ്ങിയിരിക്കുന്നത്. വർഷങ്ങളായി ജയിച്ചുപോന്നിരുന്ന പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സിറ്റിംഗ് മന്ത്രിമാർ ഉൾപ്പെടെയുള്ള പാർട്ടി പ്രമുഖർ തോറ്റു. തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് തളിപ്പറമ്പ്. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ട എന്നുതന്നെ വിശേഷിപ്പിക്കാവുന്ന മണ്ഡലത്തിൽ വൻ പരാജയമാണ് പാർട്ടി നേരിട്ടത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദൻ. അതേ ടി കെ ഗോവിന്ദനാണ് ശ്യാമളയെ തോൽപ്പിച്ചത്. മണ്ഡല ചരിത്രത്തിലെ തന്നെ ദയനീയ തോൽവിയാണ് സിപിഎം ഇതിലൂടെ ഏറ്റുവാങ്ങിയത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ പി കെ ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലി വലിയ അസ്വാരസ്യമുണ്ടായിരുന്നു. തളിപ്പറമ്പ് എംഎൽഎ ആയിരുന്ന എം വി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി കെ ശ്യാമളയെ നിർദേശിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടാക്കിയിരുന്നു. ഇതുതന്നെയാണ് ടി കെ ഗോവിന്ദൻ മണ്ഡലത്തിൽ വിജയിക്കാൻ കാരണമായതും. എം വി ഗോവിന്ദനും ശ്യാമളയ്‌ക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി കെ ഗോവിന്ദൻ പാർട്ടിവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |