കൊച്ചി: താൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണെന്നും സർക്കാർ വിൽക്കുന്ന മദ്യമാണ് വാങ്ങുന്നതെന്നും വേടൻ. തന്നെ കാണുന്ന കൊച്ചുകുട്ടികളിൽ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. ആ കാര്യത്തിൽ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്നാണ് പറയാനുള്ളതെന്നും വേടൻ പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു പ്രതികരണം.
'എന്നെ തിരുത്താൻ പരമാവധി ശ്രമിക്കും. കള്ളുകുടിയും പുകവലിയും നിർത്താൻ ശ്രമിക്കും. ഞാൻ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഇരട്ട നീതി ഇന്ത്യൻ സമൂഹത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. അതിനെക്കുറിച്ച് വേടന് ഒന്നും പറയാനില്ല. മന്ത്രിയുടെ വാക്കുകളിൽ അഭിപ്രായം പറയാൻ ആളല്ല. ഞാൻ ഒരു കലാകാരനാണ്. വേടൻ പൊതുസ്വത്താണ്, ഒരു കലാകാരൻ പൊതുസ്വത്താണ്. ജനങ്ങൾക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. അതുഞാൻ മരിക്കുന്നതുവരെ ചെയ്യും. സമൂഹത്തിൽ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസിൽ ഉണ്ടായിരിക്കണം. വിവേചനപൂർണമായ സമൂഹമാണ് നമ്മുടേത്. എന്റെ എഴുത്തും വായനയും പാട്ടുകളുമെല്ലാം ഇതിനെതിരെയുള്ള പോരാട്ടമാണ്'- വേടൻ വ്യക്തമാക്കി.
അതേസമയം, പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. വേടന് അനുവദിച്ച ജാമ്യ ഉത്തരവിലാണ് പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പുലിപ്പല്ല് യഥാർത്ഥമാണോ എന്നത് ശാസ്ത്രീയമായി ഇതുവരെ തെളിയിച്ചിട്ടില്ല. സമാനമായ കുറ്റകൃത്യത്തിൽ വേടൻ ഉൾപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |