
വടക്കാഞ്ചേരി: പാചകവാതക ക്ഷാമവും വിലക്കയറ്റവും മൂലം തട്ടുകടകൾ മുതൽ വൻകിട ഹോട്ടലുകൾ വരെ ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചപ്പോഴും, സാധാരണക്കാർക്ക് ആശ്വാസമായി വടക്കാഞ്ചേരിയിലെ ജനകീയ ഹോട്ടൽ. സമീപ ഹോട്ടലുകളിൽ ഭക്ഷണവില കുതിച്ചുയരുമ്പോഴും ഇവിടെ ഉച്ചയൂണിന് ഇപ്പോഴും 30 രൂപ മാത്രമാണ് ഈടാക്കുന്നത്. പാർസൽ 35 രൂപയ്ക്കും ലഭിക്കും. ചോറ്, സാമ്പാർ, ഉപ്പേരി, കൂട്ടുകറി, അച്ചാർ, മോര് എന്നിങ്ങനെ വിഭവസമൃദ്ധമായ ഊണാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് ഇവിടെ ലഭ്യമാക്കുന്നത്.
വടക്കാഞ്ചേരി ഓട്ടുപാറയിൽ പ്രവർത്തിക്കുന്ന ഈ കുടുംബശ്രീ സംരംഭത്തിൽ നിലവിൽ വലിയ തിരക്കാണ്.
വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്കും ജോലിക്കെത്തുന്ന തൊഴിലാളികൾക്കും ജനകീയ ഹോട്ടൽ വലിയ ആശ്വസമാണ്. നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെയെത്തുന്നത്.
നടത്തിപ്പിൽ വെല്ലുവിളി
ജനകീയ ഹോട്ടൽ നടത്തിപ്പിൽ വെല്ലുവിളി നേരിട്ട് തൊഴിലാളികൾ. ഗവൺമെന്റ് സബ്സിഡി യഥാസമയത്ത് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാടക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നൽകുന്നത്. നിത്യോപയോഗ സാധന വിലയും പാചകവാതകവിലയും വർദ്ധിക്കുമ്പോൾ പ്രസ്ഥാനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് അവർ.
കുറഞ്ഞ നിരക്കിൽ രുചികരമായ ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾ വലിയ ആശ്വാസമാണ്. കീശ കാലിയാകാതെ ഉച്ചഭക്ഷണം കഴിക്കാം. ഇതിൽ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണ്. ജനകീയ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ അധികൃതർ ജാഗ്രത പുലർത്തണം
കുട്ടൻമച്ചാട്
( അമ്പലപ്പാട് സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ)
തുച്ഛമായ വരുമാനത്തിൽ നിന്നാണ് ജീവനക്കാരുടെ ശമ്പളമടക്കം നൽകുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.
കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |