
ഇംഫാൽ: മണിപ്പുർ കലാപത്തിനിടെയുണ്ടായ ക്രെെസ്തവർക്കെതിരായ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കാത്തലിക് ബിഷപ്സ് കോൺഫറഖൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താക്കുറിപ്പിലൂടെയാണ് മാർ ആൻഡ്രൂസ് താഴത്ത് ഇക്കാര്യം അറിയിച്ചത്.
മൂന്ന് പള്ളികൾ കലാപകാരികൾ അഗ്നിക്കിരയാക്കിയെന്ന് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നു. ഏറെ വെെകിയാണ് കലാപം തടയുന്നതിൽ മണിപ്പൂർ പൊലീസ് ഇടപെട്ടത്. വിഷയത്തിൽ അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും സി ബി സി ഐ ആവശ്യപ്പെടുന്നു.
അതേസമയം, മണിപ്പൂരിൽ കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക ഊർജ്ജിതമാക്കി. മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച ഇംഫാലിൽ നിന്ന് കൊൽക്കത്തയിൽ എത്തിച്ച ശേഷം ബെംഗളൂരുവിൽ എത്തിക്കും.
മെയ്‌തികൾക്ക് പട്ടിക വർഗ പദവി നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധം ഏറ്റുമുട്ടലായി മാറുകയായിരുന്നു. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ ആറ് കമ്പനികളുൾപ്പെടെ 12 കമ്പനി കേന്ദ്ര സായുധ സേനകളെ മണിപ്പൂരിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങളിൽ നിരവധി പള്ളികളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായും വാർത്തകളുണ്ട്. മണിപ്പൂരിൽ സെക്ഷൻ 355 ഏർപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശമനുസരിച്ച് സുരക്ഷ ഉപദേഷ്ടാവായി മുൻ സി.ആർ.പി മേധാവിയും എൻ.ഐ.എ ഡി.ഐ.ജിയും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കുൽദീപ് സിംഗിനെ മണിപ്പൂർ സർക്കാർ നിയമിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 355 പ്രകാരമാണ് കുൽദീപ് സിംഗിന്റെ നിയമനം. മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വീഡിയോകളെ കുറിച്ച് സൈന്യം മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |