
ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 11ാം സീസണിൽ പെഷവാർ സാൽമിക്ക് കിരീടം. ആവേശം നിറഞ്ഞ ഫൈനലിൽ ഹൈദരാബാദ് കിംഗ്സ്മാനെ അഞ്ച് വിക്കറ്റിന് തകർത്താണ് പെഷവാർ തങ്ങളുടെ രണ്ടാം പിഎസ്എൽ കിരീടം സ്വന്തമാക്കിയത്. ബാബർ അസം ക്യാപ്ടനായി നേടുന്ന ആദ്യ ട്വന്റി- 20 കിരീടം എന്ന പ്രത്യേകതയും ഈ വിജയത്തിനുണ്ട്.
ഇപ്പോഴിതാ വിജയാഘോഷത്തിനിടയിൽ ബാബർ അസമും സഹതാരം ഇഫ്‌തിഖർ അഹമ്മദും ചേർന്ന് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ 'വേൾഡ് കപ്പ് സെലിബ്രേഷൻ വോക്ക്' അനുകരിക്കാൻ ശ്രമിച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. രോഹിത്തിന്റെ ചുവടുകൾ അനുകരിക്കാൻ ശ്രമിച്ചെങ്കിലും അത് അല്പം പാളിപ്പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും താരത്തിനെതിരെ നിരവധി ട്രോളുകൾ ഉയരുകയും ചെയ്തു.
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഹാർഡിയുടെ മിന്നും പ്രകടനമാണ് പെഷവാറിന് വിജയം എളുപ്പമാക്കിയത്. ആദ്യം ബോൾ ചെയ്ത ഹാർഡി 27 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദിനെ 129 റൺസിൽ ഒതുക്കിയിരുന്നു. തുടർന്ന് ബാറ്റിംഗിലും കരുത്തുകാട്ടിയ താരം 56 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു. 15.2 ഓവറിൽ പെഷവാർ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഫൈനലിൽ പൂജ്യത്തിന് പുറത്തായെങ്കിലും ടൂർണമെന്റിലുടനീളം ബാബർ അസം തന്നെയായിരുന്നു താരം. 11 മത്സരങ്ങളിൽ നിന്ന് 73.50 ശരാശരിയിൽ 588 റൺസാണ് ബാബർ അടിച്ചുകൂട്ടിയത്. ഇതിൽ രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 2017ന് ശേഷം പെഷവാർ സൽമി നേടുന്ന ആദ്യ കിരീടമാണിത്. തോൽവി സമ്മതിച്ചെങ്കിലും തങ്ങളുടെ കന്നി സീസണിൽ തന്നെ ഫൈനൽ വരെ എത്തിയ ഹൈദരാബാദ് കിംഗ്സ്മാന്റെ പോരാട്ടം പ്രശംസനീയമാണെന്ന് നായകൻ മാർനസ് ലബുഷെയ്ൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |