
ചെന്നെെ: സ്വയം പ്രഖ്യാപിത ആൾദെെവം നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹം നിഷേധിച്ച് കൈലാസ. നിത്യാനന്ദ പൂർണ ആരോഗ്യവാനാണെന്നും സുരക്ഷിതനാണെന്നും മരണവാർത്ത നിഷേധിച്ച് കൈലാസ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്നതിനായി നിത്യാനന്ദ ഇന്ന് പങ്കെടുക്കുന്ന പരിപാടിയുടെ ലൈവ് സ്‌ട്രീമിംഗ് ലിങ്കും 'ശ്രീനിത്യാനന്ദ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പ്രതിനിധികൾ പങ്കുവച്ചിട്ടുണ്ട്.
'നിത്യാനന്ദയെക്കുറിച്ച് പ്രചരിക്കുന്ന അപ്രതീക്ഷിത വാർത്തകളിൽ സത്യം തേടുകയാണ് ലോകം. എല്ലാവരും കാത്തിരുന്ന നിമിഷം എത്തിയിരിക്കുകയാണ്. ഏപ്രിൽ രണ്ട് വൈകിട്ട് ഏഴുമണിക്ക് (ന്യൂയോർക്ക് സമയം) ദശലക്ഷക്കണക്കിനുപേരുമായി നിത്യാനന്ദ നേരിട്ട് സംവദിക്കും. ലോകത്തെ ഹിന്ദു പ്രവാസികളും സത്യം അന്വേഷിക്കുന്നവരും തീർച്ചയായും കാണണം'- എന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
നിത്യാനന്ദ ജീവത്യാഗം ചെയ്തെന്ന് സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ ആണ് വെളിപ്പെടുത്തിയത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലായിരുന്നു ഇക്കാര്യം പറഞ്ഞത്.
തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് നിത്യാനന്ദ ജനിച്ചത്. തനിക്ക് ദിവ്യമായ കഴിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നിത്യാനന്ദ പ്രശസ്തിയിലേക്കുയർന്നത്. ഇന്ത്യയിലും വിദേശത്തുമായി ഒന്നിലധികം ആശ്രമങ്ങൾ ഉണ്ട്. 2010ൽ സിനിമ നടിക്കൊപ്പമുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ വിവാദങ്ങളിൽപെട്ട നിത്യാനനന്ദ 2019ൽ ഇന്ത്യ വിട്ടു. മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന ദമ്പതികളുടെ പരാതിയിൽ പൊലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യം വിട്ടത്. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപുകളിലൊന്ന് വാങ്ങി 'കെെലാസ' എന്ന് പേരിട്ട് അനുയായികൾക്കൊപ്പം കഴിയുകയാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |