SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.02 PM IST

യു.എസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെ വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി

ilhan

വാഷിംഗ്ടൺ: ഇന്ത്യാവിരുദ്ധ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെ തന്ത്രപ്രധാനമായ വിദേശകാര്യ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തിയതിന് യു.എസ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയാണ് ഡെമോക്രാറ്റിക് അംഗമായ ഇൽഹാനെ പുറത്താക്കാൻ പ്രമേയം അവതരിപ്പിച്ചത്.

പ്രമേയം 218 വോട്ടുകൾക്ക് പാസായി. സഭയിലെ 211 ഡെമോക്രാറ്റുകൾ ഇൽഹാന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നവംബറിൽ നടന്ന മിഡ്ടേം തിരഞ്ഞെടുപ്പിലൂടെയാണ് റിപ്പബ്ലിക്കൻമാർ ഡെമോക്രാറ്റുകളിൽ നിന്ന് സഭയുടെ നിയന്ത്രണം സ്വന്തമാക്കിയത്. ഇൽഹാനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കുമെന്ന് 2021 മുതൽ റിപ്പബ്ലിക്കൻമാർ ആവർത്തിച്ചിരുന്നു.

2019ലാണ് ഇസ്രയേലിനെതിരെ ഇൽഹാൻ വിവാദ പരാമർശം നടത്തിയത്. യു.എസിനേയും ഇസ്രയേലിനേയും ഹാമസിനോടും താലിബാനോടും താരതമ്യപ്പെടുത്തുകയും ചെയ്തു. ജൂതന്മാരുടെ പണമാണ് യു.എസ് ഇസ്രയേലിനെ പിന്തുണയ്ക്കാൻ കാരണമെന്നും അവർ പറഞ്ഞിരുന്നു. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെ ഇൽഹാൻ ക്ഷമാപണം നടത്തി.

ഡെമോക്രാറ്റുകൾക്കിടെയിൽ പോലും ഇൽഹാനെതിരെ വിമർശനം ഉയർന്നു. ഇൽഹാനെ മറ്റ് കമ്മിറ്റികളിൽ ഉൾപ്പെടുത്താനാകില്ല എന്ന് താൻ പറയില്ലെന്നും എന്നാൽ ലോകംഉറ്റുനോക്കുന്ന വിദേശകാര്യ കമ്മിറ്റിയിൽ അവരെ ഉൾപ്പെടുത്താനാകില്ലെന്നും ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞു. മിനസോട്ടയിൽ നിന്നുള്ള സഭാംഗമായ ഇൽഹാൻ 1990കളിൽ സൊമാലിയൻ അഭയാർത്ഥിയായാണ് യു.എസിലെത്തിയത്. 2018ൽ യു.എസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതകളിൽ ഒരാളായി മാറി ഇൽഹാൻ.

 ഇന്ത്യാ വിരുദ്ധനയം

ഇന്ത്യാവിരുദ്ധ പരാമർശങ്ങളിലൂടെ ഇൽഹാൻ കഴിഞ്ഞ വർഷം ബൈഡൻ ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ മത, മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് കാട്ടി അവർ ജൂണിൽ ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഏപ്രിലിൽ ഇവർ പാക് അധിനിവേശ കാശ്മീരിൽ സന്ദർശനം നടത്തിയതും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തുടങ്ങിയവരുമായി ചർച്ച നടത്തിയതും വിവാദമായിരുന്നു.

പാകിസ്ഥാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഇൽഹാൻ മൗനം പാലിക്കുന്നതിനെതിരെയും പ്രതിഷേധം ഉയർന്നു. ഇൽഹാന്റെ കാശ്മീർ സന്ദർശനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഇൽഹാന്റെ സന്ദർശനം അനൗദ്യോഗികവും വ്യക്തിഗതവുമാണെന്നും യാതൊരു തരത്തിലും ബൈഡൻ ഭരണകൂടത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു യു.എസിന്റെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.