പുതുച്ചേരി: അദ്ധ്യയന വർഷം ആരംഭിച്ച് എട്ട് മാസമായിട്ടും വിദ്യാർത്ഥികൾക്ക് യൂണിഫോമും പുസ്തകവും വിതരണം ചെയ്യാത്തതിനെതിരെ പ്രതിഷേധവുമായി ഡിഎംകെ എംഎൽഎമാർ. പ്രതിഷേധത്തിന്റെ ഭാഗമായി സ്കൂൾ യൂണിഫോമും ഐഡി കാർഡും ധരിച്ച് സൈക്കിൾ ചവിട്ടിയാണ് എംഎൽഎമാർ സഭയിലെത്തിയത്.
സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോം, സൈക്കിൾ, ലാപ്‌ടോപ് എന്നിവ നൽകുന്നതിലെ കാലതാമസം, സ്‌കൂൾ ബസുകളുടെ ഓപ്പറേഷൻ എന്നിവയും ഡിഎംകെ, കോൺഗ്രസ് അംഗങ്ങൾ ഉന്നയിച്ചു. കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നും ഇതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിന് മുഖ്യമന്ത്രി എൻ രംഗസാമിയും മന്ത്രിമാരും മറുപടി നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങളായ എം വൈദ്യനാഥനും രമേഷ് പറമ്പത്തും സഭയില്‍ നിന്നും വാക്കൗട്ട് നടത്തി. തുടർന്ന് ഡിഎംകെ അംഗങ്ങളായ ശിവ, എഎംഎച്ച് നസീം, അനിബാൽ കെന്നഡി, ആർ സമ്പത്ത്, ആർ സെന്തിൽ കുമാർ, എം നാഗത്യാഗരാജൻ എന്നിവരും വാക്കൗട്ട് നടത്തി.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനല്ല ജി20 വേദിയൊരുക്കാനാണ് പുതുച്ചേരിയില്‍ സര്‍ക്കാരിന് താൽപര്യമെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ബിജെപി-എഐഎന്‍ആര്‍സി സഖ്യ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികളോടുള്ള നിലപാടില്‍ അപലപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ അവഗണനയാണ് കാണിക്കുന്നതെന്നും, എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളും യൂണിഫോമും ലാപ്‌ടോപ്പും സൈക്കിളും വിതരണം ചെയ്യണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |