നാഷ്‌വിൽ : കഴിഞ്ഞ 20 വർഷമായി ഏവരുടെയും പ്രിയങ്കരനായിരുന്നു ' ലെ ലെ " എന്ന ജയന്റ് പാണ്ട. ' ഹാപ്പി, ഹാപ്പി " എന്നാണ് ലെ ലെയുടെ അർത്ഥം. പേര് പോലെ തന്നെ എപ്പോഴും സന്തോഷത്തോടെ കൊച്ചുകുട്ടികളെ പോലെ വികൃതികൾ കാട്ടി നടന്നിരുന്ന ലെ ലെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിലാണ് യു.എസിലെ ടെന്നസിയിലുള്ള മെംഫിസ് മൃഗശാലയിലെ അധികൃതർ. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഉറക്കത്തിലായിരുന്നു ലെ ലെയുടെ മരണം. 24 വയസുണ്ടായിരുന്ന ലെ ലെയുടെ മരണകാരണം വ്യക്തമല്ല. മൃഗശാലയിലെ ഡോക്ടർമാരുടെ ടീമും ചൈനയിൽ നിന്നുള്ള പാണ്ട വിദഗ്ദ്ധരും ചേർന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ. ലെ ലെയ്ക്ക് ആരോഗ്യപ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നു. ചൈനീസ് അസോസിയേഷൻ ഒഫ് സുവോളജിക്കൽ ഗാർഡൻസുമായുണ്ടായിരുന്ന കരാർ പ്രകാരം മെംഫിസ് മൃഗശാല അധികൃതർ ലെ ലെയെ ഏപ്രിൽ അവസാനത്തോടെ ജന്മനാടായ ചൈനയ്ക്ക് കൈമാറാൻ തയാറെടുക്കുകയായിരുന്നു.
14 മുതൽ 20 വയസുവരെയാണ് പാണ്ടകളുടെ ശരാശരി ആയുസ്. എന്നാൽ മനുഷ്യരുടെ പരിചരണത്തിൽ ഇവയ്ക്ക് വളരെ കൂടുതൽ കാലം ജീവിക്കാനാകും. മദ്ധ്യചൈനീസ് സ്വദേശികളാണ് ജയന്റ് പാണ്ടകൾ. ഏകദേശം 1,864 ജയന്റ് പാണ്ടകൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്നു. കൂടാതെ, 600ലേറെയെണ്ണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മൃഗശാലകളിലും മറ്റുമായി പരിചരിക്കപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |