ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ ഗൗതം അദാനി വിഷയം ഉന്നയിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ചോദിച്ചു. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ രാഹുൽ അദാനി വിഷയം സംസാരിച്ചു.
ഭാരത് ജോഡോ യാത്രയിൽ രാജ്യം മുഴുവൻ കേട്ടത് അദാനിയുടെ നാമമാണ്. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. അദാനി എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണെന്നും രാഹുൽ വ്യക്തമാക്കി. അദാനിയും മോദിയും ഒരുമിച്ചുള്ള ചിത്രം ഉയർത്തിയാണ് അദ്ദേഹം തുടർന്ന് സംസാരിച്ചത്.
ഇരുവരും തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണെന്നും മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലുള്ള ബന്ധമാണെന്നും രാഹുൽ പറഞ്ഞു. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്. ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുവഴി അദാനിയുടെ വ്യവസായവും ഉയർന്നുവെന്നും അങ്ങനെയാണ് അദാനി ലോകത്തെ രണ്ടാമത്തെ സമ്പന്നനായതെന്നും രാഹുൽ പറഞ്ഞു.
രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചട്ടം മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ആറ് വിമാനത്താവളങ്ങൾ അദാനിയുടെ നിയന്ത്രണത്തിലായി. പ്രധാനമന്ത്രിയാണ് എല്ലാത്തിനും സൗകര്യമൊരുക്കിയത്. എന്നാൽ നന്ദി പ്രമേയ ചർച്ചയിൽ ഇത് എന്തിനാണ് ഉന്നയിക്കുന്നതെന്ന് ഭരണപക്ഷവും സ്പീക്കറും വീണ്ടും ചോദിച്ചെങ്കിലും രാഹുൽ നിർത്തിയില്ല.
2014ന് ശേഷം അദാനിയുടെ ആസ്തി പലമടങ്ങ് വർദ്ധിച്ചുവെന്നും സർക്കാർ പിന്തുണയോടെ എങ്ങനെ ധനം സമ്പാദിക്കാമെന്നതിന്റെ ഉദാഹരണമാണ് അദാനിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
അതേസമയം അദാനി വിവാദത്തിൽ ഇന്നും പാർലമെന്റിൽ പ്രതിഷേധം ഉണ്ടായി. ചോദ്യാേത്തര വേളക്കിടെ ലോക്‌സഭയും രാജ്യസഭയും പിരിഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോൺഗ്രസ് അതിരൂക്ഷ വിമർശനം ഉയർത്തി. ചോദ്യോത്തര വേള തുടങ്ങിയ ഉടൻ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |