തിരുവനന്തപുരം: ന്യുമോണിയ ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. രാവിലെ ആരോഗ്യപ്രവർത്തകരോടും കുടുംബാംഗങ്ങളോടും ഉമ്മൻ ചാണ്ടി സംസാരിച്ചു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കകം നന്നായി സുഖം പ്രാപിക്കും. ന്യുമോണിയ നല്ലപോലെ കുറഞ്ഞു. പനിയും മറ്റ് ബുദ്ധിമുട്ടുകളും ഒന്നുമില്ല. ശ്വസിക്കാൻ സഹായിക്കുന്ന യന്ത്രം മാറ്റി. ചോദ്യങ്ങൾക്ക് പ്രതികരിക്കുന്നുണ്ട്. ആരോഗ്യം പൂർണമായും മെച്ചപ്പെട്ടതിനുശേഷം തുടർചികിത്സയ്ക്കായി മാറ്റാമെന്നാണ് ആശുപത്രിയുടെ തീരുമാനം. എല്ലാ ദിവസവും പുരോഗതിയെക്കുറിച്ചുള്ള വിവരം സർക്കാരിന് നൽകുന്നുണ്ടെന്നും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേധാവി അറിയിച്ചു.
ഉമ്മൻചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് ബംഗുളൂരുവിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യാത്രയ്ക്കായി എയർ ആംബുലൻസ് ബുക്ക് ചെയ്തതായും ഇന്ന് അല്ലെങ്കിൽ അടുത്ത ദിവസം തന്നെ അദ്ദേഹത്തെ ബംഗുളൂരുവിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും എയർ ആംബുലൻസിന്റേതടക്കം ചെലവുകൾ പാർട്ടി വഹിക്കുമെന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ഉമ്മൻചാണ്ടിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള സാദ്ധ്യതയില്ലെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |