തിരുവനന്തപുരം:വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പഠനം നടത്തുമെന്നും ഇതിനായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി സമിതി രൂപീകരിച്ചെന്നും മന്ത്രി ആർ.ബിന്ദു നിയമസഭയിൽ അറിയിച്ചു.
ബിരുദ കോഴ്സുകളുടെ ഇന്റേൺഷിപ്പിന് ക്രെഡിറ്റ് ഏർപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കും. ഭാവി തൊഴിൽ സാദ്ധ്യതകൾക്കും സാങ്കേതിക വിദ്യകൾക്കും അനുയോജ്യമായി മാനവശേഷി വികസിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ഡ്രോൺ ടെക്‌നോളജി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ആധുനിക കോഴ്‌സുകൾ സർവകലാശാലകളിലും അസാപ് മുഖേനയും നടത്തുന്നുണ്ട്. കൂടാതെ ആമസോൺ, അഡോബി, ഗൂഗിൾ, ഏണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കോഴ്‌സുകൾ തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്. സർക്കാർ - എയ്‌ഡഡ് കോളേജുകളിൽ പുതുതലമുറ കോഴ്‌സുകൾ അനുവദിച്ചിട്ടുണ്ട്. ഇന്റേൺഷിപ്പിനും ഇൻഡസ്‌ട്രിയൽ വിസിറ്റിനും സൗകര്യമുണ്ട്. ആർട്‌സ് ആൻഡ് സയൻസ്, പോളിടെക്‌നിക്, എൻജിനീയറിംഗ്, അപ്ലൈഡ് സയൻസ് കോളേജുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് പോലുള്ള പുതുതലമുറ കോഴ്‌സുകൾ ആരംഭിച്ചു.
തിരുവനന്തപുരത്തെ ടെക്‌നോളജി ഹബ്ബാക്കാൻ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സജ്ജമാക്കുകയാണ്. കഴക്കൂട്ടം സ്കിൽ പാർക്കിൽ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാൻ നടപടികൾ പൂർത്തിയാകുന്നതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |