കൊച്ചി: ജഡ്‌ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂർ നടൻ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായ കേസിലും മുൻ ഉത്തരവ് ഹൈക്കോടതി തിരുത്തി. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഉണ്ണി മുകുന്ദനെതിരെ നടന്നു വന്ന വിചാരണ സ്റ്റേ ചെയ്ത ഉത്തരവാണ് സിംഗിൾബെഞ്ച് ഇന്നലെ പിൻവലിച്ചത്.
കേസ് ഒത്തുതീർപ്പാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ തന്റെ പേരിൽ നൽകിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരിയായ യുവതി ഇന്നലെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വിഷയം ഗൗരവമുള്ളതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് കെ. ബാബു, വിചാരണ നടപടിക്ക് അനുവദിച്ച സ്റ്റേ നീക്കി. സംഭവത്തിൽ വ്യാജ രേഖ ചമയ്ക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയവയുണ്ടായോ എന്ന് ചോദിച്ച സിംഗിൾബെഞ്ച് ഇക്കാര്യത്തിൽ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ വിശദീകരണം നൽകണമെന്നും പറഞ്ഞു. കേസ് ഫെബ്രുവരി 17 ലേക്ക് മാറ്റി.
2017 ൽ ഒരു തിരക്കഥയുമായി സിനിമാ ചർച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യ വിചാരണ പുരോഗമിക്കുന്നതിനിടെ കേസ് റദ്ദാക്കാൻ ഉണ്ണി മുകുന്ദൻ അഡ്വ. സൈബി ജോസ് മുഖേന ഹൈക്കോടതിയെ സമീപിച്ചു. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ വിശദീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി 2021 മേയ് ഏഴിന് വിചാരണ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു. പിന്നീട് 2022 ആഗസ്റ്റ് 22 ന് കേസ് ഒത്തുതീർപ്പായെന്ന് ഉണ്ണിയുടെ അഭിഭാഷകൻ അറിയിച്ചു. തുടർനടപടിക്ക് കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി അന്നു സിംഗിൾബെഞ്ച് സ്റ്റേ നീട്ടുകയും ചെയ്തു. ഈ സ്റ്റേ പിന്നീടു പലതവണ നീട്ടി നൽകി.
ഇന്നലെ വീണ്ടും കേസ് വന്നപ്പോഴാണ് താൻ ഒത്തുതീർപ്പു കരാറിൽ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അഡ്വ. സൈബിക്കു പകരം ജൂനിയർ അഭിഭാഷകയാണ് ഹാജരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |