കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ നിഷേധിച്ചതിനെതിരെ, കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്‌നിക്കൽ കൺസൾട്ടൻസിയിൽ നിന്നു വിരമിച്ച ജീവനക്കാർ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അടക്കമുള്ള കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിരമിച്ച 13 ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ 17നു വീണ്ടും പരിഗണിക്കും.
1995 ൽ ഇ.പി.എഫ് പെൻഷൻ പദ്ധതി നടപ്പാക്കിയപ്പോൾ ഹർജിക്കാർ അതിൽ അംഗങ്ങളായിരുന്നു. എന്നാൽ യഥാർത്ഥ ശമ്പളം അടിസ്ഥാനമാക്കിയുള്ള വിഹിതം പെൻഷൻ സ്കീമിലേക്ക് അടയ്ക്കാൻ അനുവദിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹർജിക്കാർക്ക് ഉയർന്ന പെൻഷൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട്, 2014 സെപ്തംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന വിധം പെൻഷൻ കുറച്ച് സ്കീമിൽ ഭേദഗതി കൊണ്ടുവന്നു. ഇതിനെതിരെ നൽകിയ ഹർജിയിൽ ഹർജിക്കാർക്ക് ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ഇതു തെറ്റായി വ്യാഖ്യാനിച്ച് കഴിഞ്ഞ ജനുവരി മുതൽ ഉയർന്ന പെൻഷൻ നിഷേധിച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |