SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.05 AM IST

വോട്ടെടുപ്പിന് ശേഷവും കേരളത്തിൽ വിജയിക്കുമെന്ന് കരുതി, വിലയിരുത്തൽ തെറ്റിയത് അന്വേഷിക്കുമെന്നും സി.പി.എം

Increase Font Size Decrease Font Size Print Page
ldf-kerala

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് വനിതാ മതിൽ നടത്തിയതിന് തൊട്ടുപിന്നാലെ ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സി.പി.എം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. വനിതാ മതിലും യുവതീ പ്രവേശനവും ഉപയോഗിച്ച് യു.ഡി.എഫും ബി.ജെ.പിയും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു. ജനങ്ങളുടെ മനസറിയാൻ നേതാക്കൾക്ക് കഴിയാതെ പോയതും തിരിച്ചടിയായി. കേന്ദ്രത്തിൽ ബി.ജെ.പിക്ക് ബദലായി മതേതര സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് പ്രചരിപ്പിച്ചതും രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിച്ചതും ന്യൂനപക്ഷങ്ങളുടെ വോട്ട് നഷ്‌ടപ്പെടുത്തുന്നതിലേക്ക് വഴിവച്ചു.വോട്ടെടുപ്പിന് ശേഷവും കേരളത്തിൽ വിജയിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. വിലയിരുത്തൽ തെറ്റിയത് അന്വേഷിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സി.പി.എം വ്യക്തമാക്കുന്നു.

ഇടതുപക്ഷത്തെ തോൽപ്പിക്കാനായി ബി.ജെ.പിക്കാർ കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട,തൃശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ബി.ജെ.പി തങ്ങളുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി മറിച്ചുനൽകി. സംസ്ഥാനത്ത് ബി.ജെ.പിക്ക് അക്കൗണ്ടി തുറക്കാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ വോട്ട് ശതമാനത്തിൽ വന്ന വർദ്ധനവ് ഗൗരവമായി കാണണം. ഇത്രയും ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും പാർട്ടിയുടെ വോട്ട് ശതമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകാത്തത് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ, ശബരിമല വിഷയത്തിൽ അകന്നുപോയ വിശ്വാസികളെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ നടപടി സ്വീകരി ക്കാൻ കേരളഘടകത്തിന് സി.പി.എം കേന്ദ്രകമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. സംഘടനയെ ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനുമുള്ള 2015ലെ കൊൽക്കത്ത പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നുള്ള റിപ്പോർട്ട് സംസ്ഥാന ഘടകങ്ങൾ മൂന്ന് മാസത്തിനകം നൽകണം. ഈ റിപ്പോർട്ട് പരിഗണിച്ച് ആവശ്യമെങ്കിൽ വിപുലീകൃത കേന്ദ്ര കമ്മിറ്റിയോ പ്ലീനമോ വിളിച്ചു ചേർക്കാം. പാർട്ടി അടിത്തറ ശക്തമാക്കുക, വർഗ ബഹുജന സഘടനകളെ ശക്തിപ്പെടുത്തി ബഹുജന മുന്നേറ്റങ്ങൾ നടത്തുക, ഇടത് ഐക്യം ശക്തിപ്പെടുത്തുക, ബി.ജെ.പിക്കെതിരെ മതേതര കൂട്ടായ്മ തുടങ്ങി തിരിച്ചുവരവിനുള്ള 11 ഇന കർമ്മ പരിപാടിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താൻ ചേർന്ന കേന്ദ്ര കമ്മിറ്റി രൂപം നൽകി. തൊഴിലാളി -കർഷക പിന്തുണ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണന.

ശബരിമലയിൽ പാർട്ടി സ്വീകരിച്ച നിലപാട് തള്ളിപ്പറയില്ല. സാഹചര്യങ്ങൾ ബോദ്ധ്യപ്പെടുത്തി വിശ്വാസികളുടെ പിന്തുണ കേരളത്തിൽ വീണ്ടെടുക്കണം. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ തന്നെ മാറ്റം പ്രതിഫലിക്കാനുതകുന്ന നടപടികളെടുക്കണം. കൊൽക്കത്ത പ്ലീനം അംഗീകരിച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച പറ്റി. തോൽവിയിൽ നിരാശരാവാതെ ബഹുജനാടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബൂത്തുതലം മുതൽ സ്വയംവിമർശനപരമായ തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചിരുന്നു.

TAGS: CPM ELECTION REVIEW, LOK SABHA ELECTION 2019, LOKSABHA ELECTION 2019, ELECTION RESULT, HOW LDF LOOSE GRIP IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.