നരവംശശാസ്ത്രത്തെ വിശ്വപ്രസിദ്ധമാക്കിയ മലയാളിയായ ഡോ.എ.അയ്യപ്പന്റെ അർദ്ധകായരൂപം ഒഡീഷയിലെ ഉത്കൽ യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിട്ട് വർഷങ്ങളേറെയായി. ഭുവനേശ്വർ ഉത്കൽ സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം സ്ഥാപകമേധാവിയായിരുന്ന അദ്ദേഹത്തിന്റെ അനുസ്മരണവും അവിടെ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ കേരളീയർക്ക് അഭിമാനമായ ഈ പ്രതിഭയെ നാം സൗകര്യപൂർവം മറക്കുന്നത് എന്തുകൊണ്ടാണ് ? കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹംകൊണ്ടും നരവംശശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയർന്ന് വിശ്വപൗരനായിത്തീർന്ന മഹാപ്രതിഭയാണ് ഡോ.എ.അയ്യപ്പൻ. അദ്ദേഹം ആരായിരുന്നു എന്നറിയാൻ അദ്ദേഹം ചുമതല വഹിച്ച ഏതാനും പദവികളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മാത്രംമതി. പുതിയ തലമുറയ്‌ക്ക് പാഠമാകേണ്ട ഡോ. അയ്യപ്പന്റെ ജീവിതവും പഠനങ്ങളും കാത്തുപരിപാലിക്കുന്നതിൽ നാം ഇനിയും വിമുഖത കാട്ടിക്കൂടാ.
1976ൽ ന്യൂഡൽഹിയിലെ ഇന്റർനാഷണൽ കോൺഗ്രസ് ഒഫ് ആന്ത്രപ്പോളജിക്കൽ ആൻഡ് എത്‌നോളജിക്കൽ സയൻസ് ദേശീയ കമ്മിറ്റിയുടെ ചെയർമാനായി അദ്ദേഹത്തെ ഇന്ത്യാ ഗവൺമെന്റ് നിയമിച്ചു. 1980 ൽ ലണ്ടൻ റോയൽ ആന്ത്രപ്പോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ലോകനരവംശ ശാസ്ത്ര സംഘടനയുടെ അദ്ധ്യക്ഷൻ (1973), കേരള സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ (1969ൽ), നരവംശശാസ്ത്ര പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാരിന്റെയും ആദിവാസിപ്രശ്നങ്ങളിൽ മറ്റ് വിദേശ സർക്കാരുകളുടേയും ഉപദേശകൻ, സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ സ്ഥാപകചെയർമാൻ എന്നീ നിലകളിലൊക്കെ അദ്ദേഹം
സേവനമനുഷ്‌ഠിച്ചു.
പാവറട്ടിയെന്ന
ഗ്രാമത്തിൽനിന്ന്
ഡോ.എ.അയ്യപ്പൻ 1905 ഫെബ്രുവരി അഞ്ചിന് പാവറട്ടിയിലെ മരുതയൂരിൽ അയിനിപ്പിളളി എന്ന ഈഴവ കുടുംബത്തിൽ ജനിച്ചു. അച്ഛൻ പാറൻ. അമ്മ ആണിക്കുട്ടി. പ്രാഥമിക വിദ്യാഭ്യാസം പാവറട്ടിയിലായിരുന്നു. പാവറട്ടി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി.പാസായി. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് ജയിച്ചു. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും എം.എ. ബിരുദം നേടി. ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്‌ടറേറ്റും കരസ്ഥമാക്കി.
മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റർ, ഭാരതത്തിന്റെ പ്ലാനിംഗ് കമ്മിഷൻ മെമ്പർ , മദ്രാസ് സർവകലാശാലയിലെ നരവംശ ശാസ്ത്ര പ്രൊഫസർ, മദ്രാസ് മ്യൂസിയത്തിലെ ക്യൂറേറ്റർ (ഈ പദവി വഹിച്ച ആദ്യ ഭാരതീയൻ), ആർട്ട് ഗ്യാലറി സൂപ്രണ്ട് , ആന്ധ്രയിലെ വാൾട്ടയർ യൂണിവേഴ്സിറ്റി പ്രൊഫസർ, ഒറീസയിലെ ഉത്‌കൽ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ, ഒറീസ സർക്കാരിന്റെ ട്രൈബൽ റിസർച്ച് അഡ്വൈസർ തുടങ്ങിയവ അദ്ദേഹം അലങ്കരിച്ച പദവികളാണ്.
1963ൽ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി. വിരമിച്ചശേഷം കോഴിക്കോട് സർവകലാശാലയുടെ ട്രൈബൽ റിസർച്ച് ഡയറക്ടറായി. അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
ഭാരതപഴമ , സോഷ്യൽ റെവല്യൂഷൻ ഇൻ എ കേരള വില്ലേജ് , നായാടീസ് ഒഫ് മലബാർ ഈഴവാസ് ആൻഡ് കൾച്ചറൽ ചേഞ്ച്, സോഷ്യൽ ആന്ത്രപ്പോളജി, ബുദ്ധിസം വിത്ത് സ്‌പെഷൽ റഫറൻസ് ടു സൗത്ത് ഇന്ത്യ തു
ടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു.
നിരവധി പുരസ്‌കാരങ്ങളും നേടി.
ഡോ. എ.അയ്യപ്പന്റെ സ്മരണ നിലനിറുത്തുന്നതിനായി ചില പ്രവർത്തനങ്ങളെങ്കിലും സംഘടിപ്പിക്കുന്നത് പ്രശംസനീയമാണ്.
കണ്ണൂർ സർവകലാശാലാ സിൻഡക്കേറ്റ് യോഗം
ഡോ. എ.അയ്യപ്പൻ ചെയർ ആരംഭിക്കാൻ
തീരുമാനിച്ചെന്ന വാർത്തയും സ്വാഗതാർഹമാണ്. അദ്ദേഹത്തിന്റെ സ്‌മരണ നിലനിറുത്താനായി ഇനിയും പ്രവർത്തനങ്ങളുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |