തിരുവനന്തപുരം : കോൺഗ്രസ് മുതിർന്ന നേതാവും, മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയ്ക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കോൺഗ്രസ് പാർട്ടി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്നും ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെയാവും യാത്ര.
ഉമ്മൻചാണ്ടി തലസ്ഥാനത്തെ നിംസ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. കടുത്ത ന്യുമോണിയ ബാധയെ തുടർന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് ന്യുമോണിയ നിയന്ത്രണ വിധേയമായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാൻ തീരുമാനമായത്.
അതേസമയം ഉമ്മൻ ചാണ്ടിക്ക് കുടുംബം ശരിയായ ചികിത്സ നൽകുന്നില്ലെന്ന് ചില ബന്ധുക്കൾ പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത് മകൻ ചാണ്ടി ഉമ്മൻ തള്ളി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ മകനെന്ന നിലയിൽ തനിക്ക് ഉത്തരവാദിത്തവുമുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ ദിവസം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ട് പോകാനുള്ള ചാർട്ടേഡ് വിമാനം എ ഐ സി സിയാണ് ഏർപ്പാടാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |