തൃപ്പൂണിത്തുറ: ഇങ്ങനെയൊരു ശിക്ഷ കുടിയന്മാരായ ഡ്രൈവർമാർ അനുഭവിച്ചിട്ടുണ്ടാവില്ല. മദ്യപിച്ച് ബസോടിച്ച 16 വിരുതന്മാരെയാണ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ തറയിലിരുത്തി 'ഇനി മുതൽ ഞാൻ മദ്യപിച്ച് വാഹനമോടിക്കില്ല' എന്ന് ആയിരംവട്ടം ഇമ്പോസിഷൻ എഴുതിച്ചത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
പേനയും പേപ്പറും സ്റ്റേഷനിൽ നിന്നുതന്നെ നൽകി. ശിക്ഷ ശിരസാവഹിച്ച ഡ്രൈവർമാർ ഇമ്പോസിഷൻ പൂർത്തിയാക്കാൻ അല്പം വിയർത്തു. സ്റ്റിയറിംഗിലെ വഴക്കം പേനയിൽ കിട്ടാത്തതിനാൽ നൂറെണ്ണം വീതം എഴുതി വിശ്രമിച്ചാണ് 'ശിക്ഷ' പൂർത്തിയാക്കിയത്. മിക്കവരുടെയും എഴുത്ത് വൈകിട്ട് വരെ നീണ്ടു. ഇമ്പോസിഷൻ എഴുതിയ ശേഷമേ ഇവർക്ക് ജാമ്യം നൽകിയുള്ളൂ.
ഇന്നലെ പുലർച്ചെ 5 മുതൽ 9 വരെ തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിൽ കരിങ്ങാച്ചിറയിലും വൈക്കം റോഡിലും നടത്തിയ പരിശോധനയിലാണ് നിയമലംഘകർ കുടുങ്ങിയത്. നാലു പേർ സ്കൂൾ ബസും രണ്ടു പേർ കെ.എസ്.ആർ.ടി.സി. ബസും 10 പേർ പ്രൈവറ്റ് ബസും ഓടിക്കുന്നവരാണ്. ബസുകൾ കസ്റ്റഡിയിലെടുത്തു. യാത്രക്കാരെ പൊലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ സ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാസൗകര്യം ഒരുക്കി. സ്കൂൾ വിദ്യാർത്ഥികളെ മഫ്തിയിലുള്ള പൊലീസ് ഡ്രൈവർമാർ സ്കൂളുകളിൽ എത്തിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് അധികാരികൾക്ക് അയയ്ക്കും. മറ്റു ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ ഗോപകുമാർ അറിയിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയാലും ബസ് ഡ്രൈവർമാർ ഉടൻ ജാമ്യത്തിറങ്ങി പിന്നെയും പണി തുടരുകയാണ് പതിവ്. ബോധവത്കരണത്തിന്റെ ഭാഗമായാണ് ഡ്രൈവർമാരെ ഇമ്പോസിഷൻ എഴുതിപ്പിച്ചത്.
വി. ഗോപകുമാർ, എസ്.എച്ച്.ഒ
തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷൻ
മൂക്കറ്രം മദ്യത്തിൽ ഏഴുപേർ
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയ 16 ബസ് ഡ്രൈവർമാരിൽ ഏഴുപേർ അമിതമായി മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ഇതിൽ സ്കൂൾ ബസ് ഡ്രൈവറുടെ രക്തത്തിൽ വളരെ കൂടിയ അളവിലായിരുന്നു മദ്യം.
മദ്യപിച്ച് വാഹനം ഓടിച്ചവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാനുള്ള നടപടി തുടങ്ങി. പരിശോധന തുടരും
എസ്. ശശിധരൻ
ഡി.സി.പി
കൊച്ചി സിറ്രി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |