കൊച്ചി: വളർത്തു നായ്ക്കളെ കൊഞ്ചിച്ചത് മതി. തടവുകാർക്ക് ആഞ്ഞൊരു കടി കിട്ടിയാലുണ്ടാകുന്ന സുരക്ഷാ വീഴ്ച ഭയന്ന് കാക്കനാട് ജില്ലാ ജയിലിൽ മുന്തിയയിനം വളർത്തു നായ്ക്കളെ വിറ്റൊഴിവാക്കൻ ഒരുങ്ങി ജയിൽവകുപ്പ്. മൂന്നര വയസ് പ്രായമുള്ള ഡോബർമാൻ, ലാബ്രഡോർ റിട്രീവർ, ജർമൻഷെപ്പേഡ് എന്നീ നായ്ക്കളെയാണ് ലേലത്തിലൂടെ വിൽക്കുന്നത്.
3000 രൂപയ്ക്ക് മുകളിലാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്. 17വൈകിട്ട് മൂന്നിന് നടക്കുന്ന ലേലത്തിൽ ജില്ലയിൽ നിന്നും പുറത്തുനിന്നുമായി നിരവധി നായ്‌പ്രേമികൾ എത്തുമെന്നാണ് ജയിൽവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്. നായ് വളർത്തലിലൂടെ ജയിലിന്റെ പ്രവർത്തനങ്ങൾക്കായുള്ള വരുമാനം കണ്ടെത്താമെന്ന ലക്ഷ്യത്തോടെ 2019ലാണ് മൂന്ന് നായ്ക്കളെ അന്നത്തെ സൂപ്രണ്ട് മുൻകൈയെടുത്ത് ഏറ്റെടുത്തത്. വീട്ടിൽ നായ്ക്കളെ വളർത്തിയിരുന്ന തടവുകാരെ ഇവയുടെ പരിപാലനത്തിനായി ചുമതലപ്പെടുത്തി. പുറത്ത് നിന്ന് ബ്രീഡ് ചെയ്യിപ്പിച്ച് ആദ്യഘട്ടത്തിൽ കുഞ്ഞുങ്ങളെ വിറ്റ് വരുമാനമുണ്ടാക്കിയെങ്കിലും സൂപ്രണ്ട് മാറിയതോടെ പദ്ധതി കുളമായി. സർക്കാർ വകയാണ് നായ്ക്കുള്ള ഭക്ഷണം. പോഷകാഹാരം കൃത്രമായി നൽകാൻ കഴിയാത്തതും പ്രശ്നമായി.
ഒരുതവണ ലേലം നടത്തിയിരുന്നെങ്കിലും ഒരാൾ മാത്രമേ അന്ന് എത്തിയുള്ളൂ. വില കൂടുതലാണെന്ന് പറഞ്ഞ് ഇയാൾ നായ്ക്കളെ വാങ്ങാതെ മടങ്ങി. തുടർന്നാണ് പുതുതായി ലേലം ക്ഷണിച്ചത്. കെന്നൽ ക്ലബിന്റെ രജിസ്‌ട്രേഷനും ഹെൽത്ത് കാർഡുമുള്ള നായ്ക്കൾക്ക് കൃത്യമായി വാക്‌സിനേഷൻ നടത്തിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു. താത്പര്യമുള്ളവർക്ക് ഓഫീസ് സമയത്ത് ജില്ലാ ജയിലിൽ നേരിട്ടെത്തി നായ്ക്കളെ പരിശോധിക്കാം. നേരിട്ട് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പേരിൽ സീൽഡ് കവറിൽ ലേലത്തുക രേഖപ്പെടുത്തി വെള്ളിയാഴ്ച മൂന്ന് മണിക്ക് മുമ്പ് കിട്ടുന്ന തരത്തിൽ അയയ്ക്കാം. ലേലം ഉറപ്പിച്ചാൽ അപ്പോൾ തന്നെ നായ്ക്കളുമായി സ്ഥലം വിട്ടേക്കണം !
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |