# സർക്കാരിന് കത്തു നൽകി കാത്തിരിക്കുന്നു
ആലപ്പുഴ: ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന് കത്തു നൽകി. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 27 ക്ഷേത്രങ്ങളുടെ സ്ഥലവും അനുബന്ധ കെട്ടിടങ്ങളുമാണ് റോഡ് വികസനത്തിനായി ഏറ്റെടുത്തത്.
സ്ഥാപനങ്ങളുടെ ഭൂമി സംബന്ധിച്ച രേഖകൾ ബോർഡ് ഹാജരാക്കാത്തതിനാലാണ് നഷ്ടപരിഹാരം തടഞ്ഞുവച്ചത്. ദേവസ്വം ഭൂമി പുറമ്പോക്കായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡ് വികസനം കണക്കിലെടുത്ത് ദേശീയപാത അതോറിട്ടി മതിയായ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യാൻ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തെ ചുമതലപ്പെടുത്തി ഇവരുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക നിക്ഷേപിച്ചിട്ടുണ്ട്. രാജഭരണകാലത്ത് രാജകല്പനയിലൂടെ ലഭിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ പക്കലിലല്ലാത്തതാണ് ദേവസ്വം ബോർഡിന് വിനയായത്. പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്.
ആവശ്യമായ രേഖകൾ റവന്യു വകുപ്പിൽ നിന്നു തിരുവിതാംകൂർ ദേവസ്വം ഭരണാധികാരികൾ സ്വന്തമാക്കിയിട്ടില്ല. ബോർഡിന്റെ ഭൂമികളിൽ ഭൂരിഭാഗവും സർക്കാർ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം ലഭിക്കാതെ വന്നതോെയാണ് ദേവസ്വം ബോർഡ് ഇതേപ്പറ്റി ചിന്തിക്കുന്നത്. ഏറ്റെടുത്ത ഭൂമിയുടെയും കെട്ടിടത്തിന്റെയും വകയായി കോടിക്കണക്കിന് രൂപയാണ് ദേശീയപാത അതോറിട്ടിയിൽ നിന്ന് ലഭിക്കേണ്ടത്. ഭൂമിയുടെ തരം മാറ്റി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതേ ആവശ്യം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഉന്നയിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക ലഭിച്ചില്ലെങ്കിലും റോഡ് വികസന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഏറ്റെടുത്ത സ്ഥലം ദേശീയപാത അതോറിറ്റി വിനിയോഗിക്കും.
# ഏറ്റെടുത്തത് 12.59 ഹെക്ടർ
ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലായി 12.59 ഹെക്ടറാണ് ജില്ലയിൽ ദേശീയപാത വികസനത്തിന് ദേവസ്വം ബോർഡ്, റവന്യു, കെ.എസ്.ഇ.ബി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്ന് ഏറ്റെടുത്തത്. 1.06 ഹെക്ടറാണ് ദേവസ്വം ബോർഡിന്റേത്. ഇവിടെ കാണിക്കവഞ്ചി, അലങ്കാര ഗോപുരങ്ങൾ, കെട്ടിടങ്ങൾ എന്നിവയുണ്ടായിരുന്നു. നഷ്ടപരിഹാരം ലഭിക്കാൻ ആവശ്യമായ രേഖകൾ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിൽ ഹാജരാക്കാൻ ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിരുന്നു.
# അടിപ്പാതകൾ 20ലേറെ
തുറവൂർ മുതൽ കൊറ്റുകുളങ്ങര വരെ 20ൽ അധികം അടിപ്പാതകളാണ് നിർമ്മിക്കുന്നത്. കലവൂർ, പറവൂർ, വണ്ടാനം, കുറവന്തോട്, പുന്നപ്ര, പുറക്കാട്, കരുവാറ്റ കടുവൻകുളം എന്നിവിടങ്ങളിലാണ് അടിപ്പാത നിർമ്മാണം ആരംഭിച്ചത്. കോൺക്രീറ്റ് ജോലികൾ എല്ലായിടത്തും പൂർത്തീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |