ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ഭൂമിയിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ കുടിലിന് തീപിടിച്ച് അമ്മയും മകളും വെന്തു മരിച്ച സംഭവത്തിൽ സബ്ഡിവിഷണൽ മജിസ്ട്രേട്ട് ഉൾപ്പെടെ 39 പേർക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രമീള ദീക്ഷിത് ( 45 ),മകൾ നേഹ ദീക്ഷിത് ( 20 ) എന്നിവരാണ് മരിച്ചത്.
പ്രാഥമിക അന്വേഷണത്തിന് ശേഷം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ജ്ഞാനേശ്വർ പ്രസാദിനെ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കാനെത്തിയ പൊലീസ് ഉൾപ്പെടെയുള്ള സംഘം കുടിലിന് തീ വച്ചതാണെന്ന് ആരോപിച്ച് വൻ പ്രതിഷേധം ഉയർത്തിയ ഗ്രാമീണരും ബന്ധുക്കളും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സ്ഥലത്തെത്തിയാലെ മൃതദേഹങ്ങൾ വിട്ടു കൊടുക്കൂ എന്ന നിലപാടിലാണ് അവർ. നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി.സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കയാണ്.
കുടിയൊഴിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അമ്മയും മകളും സ്വയം തീകൊളുത്തി യെന്നാണ് പൊലീസ് ഭാഷ്യം.
കാൺപൂരിലെ റൂറ എന്ന ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഗ്രാമത്തിലെ സർക്കാർ ഭൂമി കയ്യേറി വീടുകൾ നിർമ്മിച്ചവരെ ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടം റവന്യൂ, പൊലീസ് സംഘവുമായി എത്തിയത്. മുൻകൂട്ടി അറിയിക്കാതെ അധികൃതർ രാവിലെ ബുൾഡോസറുമായി എത്തിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ആളുകൾ വീട്ടിനകത്ത് നിൽക്കെ അവർ വീടുകൾക്ക് തീയിടുകയായിരുന്നു. പലരും കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. പ്രദേശത്തെ തങ്ങളുടെ ക്ഷേത്രവും സംഘം തകർത്തതായി നാട്ടുകാർ ആരോപിച്ചു. ഈ ക്രൂരകൃത്യം നടക്കുമ്പോൾ ജില്ല മജിസ്ട്രേറ്റും ഇടപെട്ടില്ല. എന്റെ അമ്മയെ രക്ഷിക്കാൻ ആരും ഉണ്ടായില്ല. മകൻ ശിവം ദീക്ഷിത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |