തൃശൂർ: തിരുവമ്പാടിയും പാറമേക്കാവും തയ്യാറാക്കുന്ന വെടിമരുന്നിന്റെ കരവിരുതുകൾ കൂടുതൽ ജനങ്ങൾക്ക് ആസ്വദിക്കാൻ ഉദ്യോഗസ്ഥതല പരിശോധനകൾ നേരത്തെയാക്കും. കളക്ടറും എക്‌സ്പ്ലോസീവ്സ് പരിശോധനാസംഘവും ചേർന്ന് വിശദമായ പരിശോധനയും കാലേക്കൂട്ടിയുളള തയ്യാറെടുപ്പുകളും നടത്തും.
വെടിക്കെട്ട് ഉൾപ്പെടെ കൂടുതൽ പേർക്ക് കാണുന്നതിന് ഫയർലൈൻ പരമാവധി ഗ്രൗണ്ടിനകത്തേക്ക് മാറ്റി സ്വരാജ് റൗണ്ടിന്റെ എതിർവശത്ത് ആളുകൾക്ക് നിൽക്കാൻ കഴിയുന്ന രീതിയിൽ സൗകര്യം ഒരുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ കളക്ടർ ഹരിത വി. കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
വെടിക്കെട്ട് കാണാൻ കാണികളെ അകറ്റി നിറുത്തുന്നത് സംബന്ധിച്ച് എല്ലാവർഷവും പൊലീസുമായി തർക്കമുണ്ടാകാറുണ്ട്. കാണികൾക്കുള്ള 100 മീറ്റർ ദൂരം അറുപത് മീറ്ററാക്കി കുറയ്ക്കാൻ ദേവസ്വങ്ങൾ കേന്ദ്രമന്ത്രിക്ക് സംയുക്തനിവേദനം നൽകിയിരുന്നു. കടുപ്പമേറിയ ഡൈന പോലുള്ളവ ഒഴിവാക്കി ഏറെ സുരക്ഷിതമായാണ് വെടിക്കെട്ട് നടത്തുന്നതെന്നും സ്വരാജ് റൗണ്ടിലെ നിശ്ചിതസ്ഥലങ്ങളിൽ ജനങ്ങളെ നിറുത്തുന്നതിൽ അപകടമില്ലെന്നുമാണ് ദേവസ്വങ്ങളുടെ നിലപാട്.
മുൻവർഷങ്ങളേക്കാൾ തീവ്രതയും കുറച്ചിട്ടുണ്ട്. വെടിക്കെട്ടിന് വൻ സാമ്പത്തിക ചെലവുണ്ട്. അത് ജനങ്ങൾക്ക് ആസ്വദിക്കാനാകണമെന്നും ദേവസ്വങ്ങൾ പറയുന്നു. വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്ത് മാത്രം കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും സംസ്ഥാന - കേന്ദ്ര സർക്കാറുകൾ ഇടപെട്ട് നിയമഭേദഗതി കൊണ്ടുവരണമെന്നുമാണ് ആവശ്യം. അതേസമയം, നിയമഭേഗതി ഏറെ സങ്കീർണമാണെന്നാണ് പറയുന്നത്.
മുൻകാലങ്ങളിൽ ബാരിക്കേഡ് നിയന്ത്രിച്ച് കൂടുതൽ ജനങ്ങളെ റൗണ്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ദേവസ്വങ്ങളുടെ ആവശ്യങ്ങളിൽ അനുകൂലസമീപനമാണ് മന്ത്രിമാർക്കും ജില്ലാഭരണകൂടത്തിനുമുള്ളത്. അതുകൊണ്ട് പ്രതീക്ഷയുണ്ട്.
- ഡോ. ടി.എ. സുന്ദർമേനോൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്
മഠത്തിൽ വരവിന് മുൻവർഷങ്ങളിലുണ്ടായ വൻതിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കും. മേളക്കാരെ നിരത്താൻ തന്നെ ഒരു മണിക്കൂറോളം സമയമെടുക്കുന്നത് പൂരം നടത്തിപ്പിന് പ്രതിസന്ധിയാകാതിരിക്കാനാണിത്. സ്ഥലപരിമിതി കാരണം മഠത്തിൽ വരവ് കാണാനും കേൾക്കാനും ജനങ്ങൾക്ക് കഴിയാതെ വരാറുണ്ട്. തെക്കെ ഗോപുരനട തുറക്കുന്നത് വിപുലമാക്കുന്നതിനെക്കുറിച്ചും ആലോചിക്കും. മഠത്തിൽ വരവ് വേളയിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണമെന്നും കുടമാറ്റത്തിന്റെ സമയദൈർഘ്യം കുറയ്ക്കാൻ ദേവസ്വം തീരുമാനിച്ചതായും പ്രതിനിധികൾ അറിയിച്ചു. 35 സെറ്റ് കുടകളും അഞ്ച് സെറ്റ് സ്‌പെഷ്യൽ കുടകളുമായി എണ്ണം കുറയ്ക്കും.
കെട്ടിടങ്ങളിൽ പഠനം നടത്തണമെന്ന് നിർദ്ദേശം
കൂടുതൽ ആളുകൾക്ക് പൂരം ആസ്വദിക്കാൻ ക്രമീകരണം വരുത്തണം. സ്വരാജ് റൗണ്ടിലെ ഏതൊക്കെ കെട്ടിടങ്ങളിൽ ആളുകൾക്ക് കയറിനിൽക്കാനാകും എന്നതിനെ കുറിച്ച് ശാസ്ത്രീയപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൂരത്തിന് മുമ്പ് സാദ്ധ്യമാവുന്ന രീതിയിൽ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് വർധിപ്പിക്കണം.
- കെ. രാജൻ, റവന്യൂ മന്ത്രി
ആനകളുടെ ഫിറ്റ്‌നസ് നേരത്തെ
പൂരത്തിനുള്ള ഒരുക്കം നേരത്തേ പൂർത്തിയാക്കി പഴുതടച്ച സജ്ജീകരണങ്ങളൊരുക്കണം. ആനകളുടെ ഫിറ്റ്‌നസ് ഉൾപ്പെടെ കാലേക്കൂട്ടി ഉറപ്പുവരുത്തണം. വെടിമരുന്ന് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പരിശീലനം നൽകണം. എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം.
- കെ.രാധാകൃഷ്ണൻ, ദേവസ്വം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |