തളിപ്പറമ്പ്: വെള്ളാരംപാറയിലെ പൊലീസ് ഡംപിംഗ് യാർഡിൽ വൻ തീപിടുത്തം. വിവിധ കേസുകളിലുൾപ്പെട്ട അഞ്ഞൂറിലേറെ വാഹനങ്ങൾ കത്തിനശിച്ചു. തളിപ്പറമ്പ് - ശ്രീകണ്ഠാപുരം റോഡരികിൽ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ ആണ് തീപിടുത്തം ഉണ്ടായത്. ഉടനെ ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു. അഗ്നിശമന സേന അഞ്ചര മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകൾ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കനത്ത കാറ്റും കടുത്ത വെയിലും ആയതോടെ തീ വീടുകളുള്ള സ്ഥലങ്ങളിലേയ്ക്ക് പടർന്നു. തുടർന്ന് മട്ടന്നൂർ, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിശമന സേനകളും സ്ഥലത്തെത്തി. തളിപ്പറമ്പ്, ശ്രീകണ്ഠപുരം, പഴയങ്ങാടി, പയ്യന്നൂർ, മയ്യിൽ, പരിയാരം, വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിധികളിൽ നിന്നും വിവിധ കേസുകളിലായി പൊലീസ് പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിംഗ് യാർഡിൽ സൂക്ഷിച്ചിരുന്നത്. നിരവധി വർഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അഗ്നിശമന സേനാ വാഹനങ്ങൾക്ക് പുറമെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർലോറികളും വെള്ളവുമായി സ്ഥലത്തെത്തിയിരുന്നു. കണ്ണൂർ മേഖലാ ഫയർ ഓഫീസർ പി. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമനസേനകൾ അഗ്നി നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |