SignIn
Kerala Kaumudi Online
Friday, 29 March 2024 12.07 PM IST

ചാൻസലർ ബിൽ പിൻവലിച്ച് പുതിയതിന് നീക്കം, സർവകലാശാലയിൽ പരമാധികാരി മുഖ്യമന്ത്രി 

governor-

ഗവർണർക്ക് സ്ഥാനമില്ല

​തിരുവനന്തപുരം:ഗവർണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബിൽ പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചതിനാൽ, പിൻവലിക്കൽ ബിൽ (റിപ്പീൽ ബിൽ) സഭ പാസാക്കണം.

ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കുന്നതിനൊപ്പം, മുഖ്യമന്ത്രിക്ക് വിസിറ്റർ പദവി നൽകുന്നതാവും പകരം വരുന്ന ബിൽ. ചാൻസലറേക്കാൾ മുകളിലാണ് വിസിറ്റർ. കേന്ദ്രസർവകലാശാലകളിൽ രാഷ്ട്രപതിയാണ് വിസിറ്റർ.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണം പഠിച്ച പ്രൊഫ.ശ്യാം ബി.മേനോൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാനെന്ന പേരിലാണ് പുതിയ ബിൽ.

വിസിറ്ററെന്ന നിലയിൽ സർവകലാശാല ഭരണം, നിയമപ്രകാരം ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവങ്ങളുടെ പേരിലുണ്ടാകുന്ന തർക്കങ്ങളിലും വിവാദങ്ങളിലും നിന്ന് സർവകലാശാലകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കാനുള്ള ശുപാർശ.

ഗവർണറെ ഒഴിവാക്കാനുള്ള ബിൽ യു.ജി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ വിസിറ്ററാക്കിയുള്ള നിയമഭേദഗതി പരിഗണിക്കുന്നത്. ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാൻ ഗവർണർ പലവട്ടം ആവശ്യപ്പെട്ടതുമാണ്.

പുതിയ ബില്ലിലെ വ്യവസ്ഥകൾ

വാഴ്സിറ്റികൾക്ക് പ്രത്യേകം ചാൻസലർമാരെ സർവകലാശാലകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ബോർഡ് ഒഫ് റീജെന്റ്സ് തിരഞ്ഞെടുക്കണം

അക്കാഡമിക് വിദഗ്ദ്ധനായ വൈസ്ചാൻസലർക്ക് രണ്ട് ടേമുകളിൽ 70 വയസുവരെ തുടരാം

വി.സിയുടെ നേതൃത്വത്തിൽ മൂന്ന് പ്രൊഫസർമാരുടെ പാനലിൽ നിന്ന് ബോർഡ് ഒഫ് റീജെന്റ്സ് പ്രോ വൈസ്ചാൻസലറെ തിരഞ്ഞെടുക്കണം

ഭരണപരമായ തീരുമാനങ്ങൾ വി.സിക്ക്

പി.വി.സി,ഡീൻമാർ, വകുപ്പ് മേധാവികൾ എന്നിവരുൾപ്പെട്ട ഉപസമിതിയുണ്ടാക്കും

സിൻഡിക്കേറ്റിൽ 15ൽ താഴെ അംഗങ്ങൾ (നിലവിൽ 25 )

 രാഷ്ട്രീയ പ്രാതിനിധ്യം കുറയ്‌ക്കും. കൂടുതൽ അക്കാഡമിക് വിദഗ്ദ്ധർ

അക്കാഡമിക് കാര്യങ്ങൾക്കായി ഡീൻസ് കൗൺസിൽ

പിൻവലിക്കാൻ കാരണങ്ങൾ

1)ഡിജിറ്റൽ, ഫിഷറീസ്, കാർഷികം, വെറ്ററിനറി സർവകലാശാലകളുടെ നിയമപ്രകാരം ചാൻസലറുടെ രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാൻ പ്രോ -ചാൻസലർ ബാദ്ധ്യസ്ഥനാണ്. ബിൽ നിയമമായാൽ മുഖ്യമന്ത്രിയും മൂന്ന് വകുപ്പ് മന്ത്രിമാരും സ്വകാര്യ വ്യക്തിയായ ചാൻസലറുടെ ഉത്തരവ് അനുസരിക്കേണ്ടി വരും.

2)ഡിജിറ്റൽ സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഫിഷറീസിൽ മന്ത്രി വി. അബ്ദു റഹിമാൻ, വെറ്ററിനറിയിൽ മന്ത്രി ജെ. ചിഞ്ചുറാണി, കാർഷികത്തിൽ മന്ത്രി പി. പ്രസാദ് എന്നിവരാണ് പ്രോ-ചാൻസലർമാർ .കോടതികളുടെയോ ഗവർണറുടെയോ അല്ലാത്ത ഉത്തരവുകൾ മന്ത്രിമാർ അനുസരിക്കുന്നത് നിയമവിരുദ്ധം.

3)വി.സിയുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്കും ഹൈക്കോടതി ഉത്തരവിനുമെതിര്. വി.സിക്കൊപ്പം കാലാവധി തീരുന്ന വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം. ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവർക്ക് വി.സിയുടെ ചുമതല നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.