തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷം 6005 അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചെങ്കിലും പകുതിയോളം തസ്തികകളിൽ മാത്രമാകും പുതിയ നിയമനം. 3080 എണ്ണം സർക്കാർ സ്‌കൂളുകളിലും 2925 എണ്ണം എയ്ഡഡ് സ്‌കൂളുകളിലും.
എയ്ഡഡ് മേഖലയിൽ വർദ്ധിപ്പിക്കുന്നവയിൽ കുറേ തസ്‌തികകൾ ഭിന്നശേഷി സംവരണത്തിനും ടീച്ചേഴ്സ് ബാങ്കിലുള്ള റിസർവ്ഡ് ടീച്ചേഴ്സിന്റെ പുനർവിന്യാസത്തിനും നീക്കിവയ്‌ക്കണം. ഭിന്നശേഷി സംവരണത്തിലെ മുൻകാല കുറവ് (ബാക്‌ലോഗ്) നികത്തി നിയമനം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഭിന്നശേഷി സംവരണം കഴിഞ്ഞുള്ള തസ്തികകളിൽ 1:1 അനുപാതപ്രകാരം ആദ്യ തസ്തിക സർക്കാരിന് നൽകണം. ഇതിൽ ടീച്ചേഴ്സ് ബാങ്കിൽ നിന്നുള്ളവരെ നിയമിക്കേണ്ടത് സർക്കാരാണ്. അതും കഴിഞ്ഞുള്ള തസ്തികകളിൽ മാത്രമേ മാനേജ്മെന്റിന് നിയമനം നടത്താനാവൂ. എയ്ഡഡ് സ്‌കൂളുകളിലെ 2925 അധിക തസ്തികകളിൽ ഇത് രണ്ടും കഴിഞ്ഞുള്ള ആയിരത്തോളം തസ്തികകളിൽ മാനേജ്മെന്റിന് നിയമനം നൽകാം. എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക നഷ്ടപ്പെട്ടവരിൽ സംരക്ഷണമുള്ളവരെ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റും. സംരക്ഷണമില്ലാത്തവർക്ക് ജോലിയിൽ തുടരാനാകില്ല.
സർക്കാർ സ്‌കൂളുകളിൽ തസ്തിക നഷ്ടപ്പെട്ട 1638 പേരെ വിരമിക്കൽ ഒഴിവുകളിലേക്ക് ഉൾപ്പെടെ പുനർവിന്യസിക്കണം. അധിക തസ്തികയ്ക്ക് ധനവകുപ്പ് അനുമതി നൽകിയാൽ അതും തസ്തിക നഷ്ടപ്പെട്ടവരുടെ പുനർവിന്യാസത്തിനായി ഉപയോഗിക്കാം. ബാക്കിയുള്ള തസ്തികകളാവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. റിട്ടയർമെന്റ് ഒഴിവുകളിലും തസ്തിക നഷ്ടം സംഭവിച്ചവരെ പരിഗണിച്ചാൽ പുതിയ തസ്തികകളിൽ നിന്ന് 2000ത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |