മട്ടന്നൂർ(കണ്ണൂർ): സി.പി.എമ്മിന് കടുത്ത വെല്ലുവിളിയായി തീർന്ന 'തില്ലങ്കേരി തലവേദന"തീർക്കാൻ മട്ടന്നൂരിനടുത്ത് തില്ലങ്കേരിയിൽ വിളിച്ചുചേർത്ത രാഷ്ട്രീയ വിശദീകരണയോഗത്തിൽ ആകാശിനെയും കൂട്ടരെയും പൂർണമായി പാർട്ടി തിരസ്കരിച്ചു. ജില്ലാസെക്രട്ടറി എം.വി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ രണ്ടുതവണ ആകാശിന്റെ പേരെടുത്തു പറഞ്ഞും ഇടയ്ക്കിടയ്ക്ക് ഒളിയമ്പെയ്തുമാണ് വിമർശിച്ചത്.
525 പാർട്ടി മെമ്പർമാരുണ്ട് തില്ലങ്കേരിയിൽ. അവരാണ് പാർട്ടിയുടെ മുഖം, അല്ലാതെ ആകാശല്ല. താൻ ജില്ല സെക്രട്ടറി ആയപ്പോൾ ആകാശിനെ പുറത്താക്കി. എടയന്നൂർ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും പാർട്ടി പുറത്താക്കി. ആ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞു. എടയന്നൂരിലെ സംഭവത്തിൽ പാർട്ടിക്ക് ഒന്നും മറയ്ക്കാനില്ല. താൻ അന്ന് ജില്ല സെക്രട്ടറിയാണ്. എടയന്നൂരിൽ മരിച്ച ആളെ മാത്രം കോൺഗ്രസ് ഇപ്പോൾ ഓർക്കുന്നു. എന്നാ, ആർ.എസ്.എസ് കൊലപ്പെടുത്തിയ കോൺഗ്രസുകാരെ കോൺഗ്രസ് മറന്നുപോവുന്നു. സംരക്ഷിക്കാതിരിക്കുമ്പോൾ പല വഴിക്ക് സഞ്ചരിക്കേണ്ടി വരും എന്ന് പറഞ്ഞവരുമായി സന്ധിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി. പാർട്ടിക്ക് പാർട്ടിയുടെ വഴി. സി.പി.എമ്മിൽ ഭിന്നതയില്ല. എല്ലാ കാലത്തും ക്വട്ടേഷനെ എതിർത്തവരാണ് സി.പി.എമ്മെന്നും പി. ജയരാജൻ വ്യക്തമാക്കി.
തില്ലങ്കേരിയിൽ എന്തോ കുഴപ്പമുണ്ടെന്ന് തെറ്റിദ്ധാരണ പരത്താൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. സി.പി.എമ്മിനകത്ത് ആശയക്കുഴപ്പം ഉണ്ടാക്കാനും ശ്രമിക്കുന്നു. താനും ഇ.പിയും തമ്മിലുള്ള പ്രശ്നമാണ് ഇതിനു പിന്നിലെന്ന് തന്നെ സമീപിച്ച മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞു. എന്നാൽ, ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. കഴിഞ്ഞദിവസവും കണ്ടതാണ്. തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണെന്ന് പത്രങ്ങൾ പ്രചരിപ്പിക്കുന്നു. തില്ലങ്കേരിയിലെ പാർട്ടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരിടാനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും ജയരാജൻ പറഞ്ഞു.
പാർട്ടി എൽപ്പിച്ച ചുമതല
ഷുഹൈബ് വധം പാർട്ടി ഏൽപ്പിച്ചിട്ട് താൻ ചെയ്തതാണെന്ന് വെളിപ്പെടുത്തി സി.പി.എമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാൻ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി. ജയരാജനെ സംസ്ഥാന നേതൃത്വം തന്നെയാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോദ്ധ്യം വരണമെങ്കിൽ പി. ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നായിരുന്നു നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സി.പി.എം നേരത്തെ കർശന മുന്നറിയിപ്പും നൽകിയിരുന്നു.
യോഗത്തിൽ ആകാശിന്റെ അച്ഛനും
ആകാശ് തില്ലങ്കേരി വിഷയത്തിൽ സി.പി.എം വിളിച്ചു ചേർത്ത വിശദീകരണ യോഗത്തിൽ ആകാശിന്റെ അച്ഛൻ വഞ്ഞേരി രവിയും പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം ആകാശിനെ ജാമ്യത്തിലിറക്കാൻ കോടതിയിലെത്തിയത്. പാർട്ടി വഞ്ഞേരി ബ്രാഞ്ച് അംഗമാണ് രവി.
പൊതുയോഗത്തിൽ ആകാശിനെ ലോക്കൽ സെക്രട്ടറി ഷാജി തില്ലങ്കേരി വെല്ലുവിളിച്ചു. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണം. ഷാജറിനെ കൊണ്ട് ട്രോഫി കൊടുപ്പിച്ചത് ആകാശിന്റെ ബുദ്ധിയാണ്. ക്വട്ടേഷന്റെ ഭാഗമാണ് ഷാജറും എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനമാണ് ആകാശ് നടത്തിയതെന്നും പറഞ്ഞു.
ആകാശ് തില്ലങ്കേരിയുടെ
ജാമ്യം റദ്ദാക്കാൻ ഹർജി
തലശ്ശേരി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ ഹർജി നൽകി. ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ മുഖേന തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്.
2019ൽ കൊലപാതകക്കേസിൽ ജാമ്യം നൽകുമ്പോൾ, മേലിൽ അക്രമസംഭവങ്ങളിൽ ഉൾപ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ച ഇയാൾക്കെതിരെ മുഴക്കുന്ന്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ക്രിമിനൽ കേസുകൾ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്തുവച്ച് ഷുഹൈബ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |