പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിന് ഇരയായി അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ അന്തിമ വാദം ആരംഭിച്ചു. പ്രൊസിക്യൂഷൻ സാക്ഷിവിസ്താരവും പ്രതിഭാഗം സാക്ഷിവിസ്താരവും പൂർത്തിയായ ശേഷമാണ് അന്തിമ വാദത്തിന് ഇന്നലെ തുടക്കമായത്.
കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നിട്ട് അഞ്ചുവർഷം തികയുമ്പോൾ വൈകിയാണെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. 2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മർദ്ദിച്ചത്. തുടർന്നാണ് മധു മരിച്ചത്.
മധു കൊല്ലപ്പെട്ടിട്ട് നാലുവർഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും റെക്കോർഡ് വേഗത്തിലാണ് നടപടി പൂർത്തിയായത്. കേസിന്റെ വിചാരണാ വേളയിൽ നിരവധി അപൂർവ രംഗങ്ങൾക്ക് കോടതി സാക്ഷ്യം വഹിച്ചു. 127 പ്രൊസിക്യൂഷൻ സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറി. 77 പേർ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെ തുടർന്ന് മുൻ പ്രോസിക്യൂട്ടറെ മാറ്റി രാജേഷ് എം.മേനോനെ നിയമിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷയും സാക്ഷി വിസ്താരത്തിനിടെ കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കാൻ ഉത്തരവിട്ടതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു.
സാക്ഷികളായ രണ്ട് താത്കാലിക വാച്ചർമാർ മൊഴി മാറ്റിയപ്പോൾ സർവീസിൽ നിന്ന് വനം വകുപ്പ് പിരിച്ചുവിട്ടു. 12-ാം സാക്ഷി അനിൽകുമാർ, 16-ാം സാക്ഷി അബ്ദുൾ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷികളെ സംരക്ഷിക്കാൻ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. മധുവിന്റെ അമ്മ മല്ലിയുടെയും സഹോദരി സരസുവിന്റെയും പോരാട്ടമാണ് കേസിനെ ഇതുവരെയെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |