മനസിൽ കുടിയിരിക്കുന്ന ആശങ്കകളാണ് പലരെയും അവയവദാനത്തിൽ നിന്ന് അകറ്റുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതും മരണശേഷം പലരിലൂടെ ജീവിക്കുന്നതും എത്ര മഹത്തരമാണ് ! ഇക്കാര്യത്തിൽ ഒരു പുത്തൻ കാൽവയ്‌പ്പിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നയരൂപീകരണം. അവയവമാറ്റത്തിന്റെ കണക്കിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
രോഗികൾക്ക് അവയവം സ്വീകരിക്കുന്നതിനുള്ള പ്രായപരിധി എടുത്തുകളഞ്ഞും രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ആയിരങ്ങൾക്ക് ആശ്വാസകരമാണ്. രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കുകകൂടി ചെയ്‌തതോടെ ചട്ടങ്ങൾ കൂടുതൽ ലളിതമാക്കുകയാണെന്ന് വ്യക്തം.
അവയവദാനത്തിന് ദേശീയനയം രൂപീകരിക്കണമെന്നത് വർഷങ്ങളായി ഉയരുന്ന ആശയമായിരുന്നു. അതിനും കേന്ദ്ര ആരോഗ്യമന്ത്രാലയം പച്ചക്കൊടി ഉയർത്തി. ഇതനുസരിച്ച് അവയവദാന ചട്ടങ്ങളിൽ മാറ്റങ്ങൾ വരും. അത് എന്തൊക്കെയാണെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അവയവം സ്വീകരിക്കുന്നതിന് നിലവിലെ പ്രായപരിധി 65 ആയിരുന്നു. മുതിർന്ന പൗരന്മാർക്ക് കൂടി അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് പ്രായപരിധി നീക്കിയത്. മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യവും ഇക്കാര്യത്തിൽ പരിഗണിക്കപ്പെട്ടു. എന്നാൽ, മുൻഗണന യുവാക്കൾക്കായിരിക്കുമെന്ന കാര്യത്തിൽ മാറ്റമില്ല. അവയവങ്ങൾ സ്വീകരിക്കുന്നതിന് സ്വന്തം സംസ്ഥാനത്തു മാത്രം രജിസ്‌ട്രേഷൻ എന്നത് ഒഴിവാക്കി രാജ്യത്ത് എവിടെയും രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നതാണ് മറ്റൊരു മാറ്റം.
രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നത് 2014ലെ മനുഷ്യാവയവ ടിഷ്യു മാറ്റിവയ്ക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ 5,000 മുതൽ 10,000 രൂപ വരെ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കിയിരുന്നു. ഈ തുക പെട്ടെന്ന് കണ്ടെത്താനാകാതെ പലരും പിൻവാങ്ങുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. വളരെ വേഗത്തിൽ അവയവം ലഭിക്കുന്നതിനാണ് രാജ്യത്ത് എവിടെയും രജിസ്‌റ്റർ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.
വ്യവസ്ഥകളിലെ സമൂല പരിഷ്‌കരണത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യുമ്പോൾ രോഗിക്ക് യൂണിക് ഐ.ഡി നൽകും. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം ആശുപത്രികളെ ബന്ധപ്പെടാൻ സാധിക്കും. അവയവദാനത്തെക്കുറിച്ച് ബോധവത്കരണം നടത്താൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. കുട്ടികളിലൂടെ ബോധവത്‌കരണം വീടുകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ചെറുപ്പത്തിലേ അവയവദാനത്തിനുള്ള പ്രേരണ വളർത്താനും തെറ്റായ കാഴ്ചപ്പാടുകൾ ഒഴിവാക്കാനും സാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പലരും അവയവദാനത്തിന് മടിക്കുന്നത് തെറ്റിദ്ധാരണമൂലമാണ്. അത് മാറ്റിയെടുക്കണമെങ്കിൽ ബോധവത്‌കരണവും അതിലൂടെ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോദ്ധ്യവുമുണ്ടാകണം.
അവയവമാറ്റ ശസ്ത്രക്രിയയിലെ വർദ്ധന ഒാരോ ദിവസവും ഉയരുകയാണ്. അതുപോലെ അവയവത്തിനായി കാത്തിരിക്കുന്നവരുടെ നിരയും നീളുകയാണ്. പല ശസ്‌ത്രക്രിയാ നീക്കങ്ങളും മാനദണ്ഡങ്ങളിൽ തട്ടിയാണ് വിഫലമാകുന്നത്. ചിലർക്ക് അവയവങ്ങൾ ദാനം ചെയ്യാനും സാധിക്കുന്നില്ല. അക്കാര്യത്തിൽ സുതാര്യവും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുമുള്ള ഒരു നയത്തിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നീങ്ങുന്നത്.
2013ൽ 4,999 അവയവമാറ്റ ശസ്ത്രക്രിയകളാണ് രാജ്യത്ത് നടന്നത്. 2022ൽ 15,556 ആയി ഉയർന്നു.11,423 എണ്ണവും വൃക്ക മാറ്റിവച്ചതാണ്. കരൾ (766), ഹൃദയം (250), ശ്വാസകോശം(138), പാൻക്രിയാസ്(24), ചെറുകുടൽ(3) എന്നിങ്ങനെയാണ് മറ്റ് അവയവങ്ങളുടെ കണക്കുകൾ. 82 ശതമാനം അവയവങ്ങളുടെയും (12,791) ദാതാക്കൾ ജീവിച്ചിരിക്കുന്നവരായിരുന്നു. 18 ശതമാനം (2,765) മരിച്ചവരിൽ നിന്നും. അവയവങ്ങളെടുത്തു. ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 2013ൽ 3,495. 2022ൽ 9,834 ആയി. മരണമടഞ്ഞവരിൽ നിന്നുള്ളത് 542ൽ നിന്ന് 1,589 ആയി. ജീവിച്ചിരിക്കുന്ന ദാതാക്കളിൽനിന്നുള്ള കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ 2013ൽ 658. 2022ൽ 2,957. മരിച്ചവരിൽ നിന്നുള്ളത് 240ൽ നിന്ന് 761ആയി. 2013ൽ 30 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രം നടന്നപ്പോൾ 2022ൽ 250 ആയി ഉയർന്നു. ശ്വാസകോശം മാറ്റിവയ്ക്കൽ 23ൽ നിന്ന് 138 ആയി. ഈ കണക്കുകൾ രാജ്യത്ത് അവയവമാറ്റത്തിനായി ഇനിയും നിരവധി പേരുണ്ടെന്ന സൂചനയാണ് നൽകുന്നത്. ബോധവത്‌കരണത്തിലൂടെയാണ് പലരും അവയവദാനത്തിന് സന്നദ്ധരാകുന്നത്. അവരുടെ എണ്ണം കൂടുന്നതോടെ ശസ്‌ത്രക്രിയകളും വേഗത്തിൽ നടക്കുന്നു. വ്യവസ്ഥകൾ കൂടുതൽ ലളിതമാകുമ്പോൾ ഒരാളിലൂടെ കൂടുതൽ പേർ ജീവിക്കാനുള്ള അവസരങ്ങളാണ് സൃഷ്‌ടിക്കപ്പെടുന്നത്.
കേരളത്തിൽ മരണാനന്തര അവയവദാന പ്രക്രിയ നിലവിൽവന്ന 2012 മുതൽ ഈ വർഷം വരെ 985 ശസ്‌ത്രക്രിയകൾ നടന്നു. രജിസ്റ്റർ ചെയ്തവർ 7500ലധികം വരും. ഇതിൽ പലരും അവയവത്തിനായി കാത്തിരുന്ന് മരണപ്പെട്ടു. രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ലഭിച്ചത് രണ്ട് കോടിയോളം രൂപയാണെന്നും നാമോർക്കണം. സംസ്ഥാനത്ത് വൃക്കയ്‌ക്കായി രജിസ്‌റ്റർ ചെയ്‌ത് കാത്തിരിക്കുന്നവർ 2770 പേരാണ്.
കരൾ 784, ഹൃദയം 63,കൈകൾ 14, ശ്വാസകോശം 4, പാൻക്രിയാസ് 11, മൾട്ടി ഓർഗൻ 56 എന്നിങ്ങനെയാണ് മറ്റ് അവയവ ആവശ്യക്കാരുടെ എണ്ണം.
ഒരാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയെന്നതും പോരാട്ടമാണ്. അതിന് പടയാളികളായി അണിനിരക്കേണ്ടത് നാം ഓരോരുത്തരുമാണ്. അതിനാൽ അവയവദാനം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകേണ്ടതുണ്ട്.
കരുതിയിരിക്കുക
റാക്കറ്റുകളെ
അവയവദാനം പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ നാം ചില കാര്യങ്ങളിൽ കൂടി ജാഗ്രത പുലർത്തണം. അവയവദാന റാക്കറ്റുകൾ സജീവമാണ്. അവർ ഏതുവിധത്തിലാണ് കെണിയൊരുക്കുന്നതെന്ന് മുൻകൂട്ടി പറയാനാകില്ല. അവയവദാനത്തിന്റെ തുടക്കത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ച് ഈ റാക്കറ്റുകൾ സജീവമായിരുന്നു. ലക്ഷങ്ങളുടെ ഇടപാടുകൾ നിത്യസംഭവമായതോടെ പലയിടത്തും അന്വേഷണസംഘങ്ങൾ കയറിയിറങ്ങി. എന്നാൽ, ആവശ്യക്കാർക്ക് ഒട്ടും കുറവില്ലാത്തതിനാൽ ഇടപാടുകൾ തുടർന്നുകൊണ്ടേയിരുന്നു. അവയവദാനം മാഫിയ പ്രവർത്തനങ്ങളിലേക്ക് വഴിമാറിയതോടെയാണ് സർക്കാരുകൾ കർശന നടപടിക്രമങ്ങളുമായി മുന്നോട്ടു വന്നത്. ഒരു പരിധി വരെ നിയന്ത്രിക്കാനായെങ്കിലും ഇന്നും ഇടപാടുകൾ നടക്കുന്നുണ്ട്. കൂടുതൽ പേർ അവയവദാനത്തിനായി കാത്തുനിൽക്കുന്ന സാഹചര്യത്തിൽ സമാന്തര പ്രവർത്തനങ്ങളുമായി ഈ സംഘവും ഉണ്ടാകും. അത്തരക്കാരുടെ വലയിൽ ആരും അകപ്പെടാതിരിക്കാൻ ബോധവത്‌കരണത്തിലൂടെ അവയവദാനം സർവസാധാരണമാക്കുക എന്ന ദൗത്യത്തിൽ ഓരോരുത്തരും പങ്കാളികളാവണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |