റീഇംബേഴ്സ്മെന്റിനും നിയന്ത്രണം
തിരുവനന്തപുരം:സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സർവ്വീസ് പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിൽ ആശ്രിതരെ ചേർക്കുന്നത് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വച്ചതായി സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.
നവജാത ശിശുക്കൾ,വിവാഹിതർ എന്നിവർക്ക് ഇതിൽ ഇളവുണ്ട്. നവജാതശിശുക്കളെ 180 ദിവസത്തിനുള്ളിലും വിവാഹിതർ 30ദിവസത്തിനുള്ളിലും പേര് ചേർക്കണം.ഇതിനുള്ള അപേക്ഷ കിട്ടിയാൽ ഡി.ഡി.ഒമാരാണ് സമയബന്ധിതമായി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യേണ്ടത്.
മെഡിസെപ് നടപ്പാക്കുന്ന ഓറിയന്റൽ ഇൻഷ്വറൻസുമായുള്ള കരാർ അനുസരിച്ച് ആശ്രിതരെ ചേർക്കാനുളള സമയം കഴിഞ്ഞവർഷം ആഗസ്റ്റ് 25ന് അവസാനിച്ചു.അതുവരെയുള്ള ഇൻഷ്വൻസ് അംഗങ്ങളുടെ പട്ടികയും സർക്കാർ കൈമാറി.
ഇതോടൊപ്പം മെഡിസെപിൽ എം.പാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിൽ ചികിത്സ തേടിയതിന്റെ ചെലവ് റീഇംബേഴ്സ്മെന്റ് ചെയ്ത് തിരിച്ചുകൊടുക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. പക്ഷാഘാതം,ഹൃദയാഘാതം,വാഹനാപകടം തുടങ്ങിയ കേസുകളിൽ മാത്രമായിരിക്കും റീഇംബേഴ്സ്മെന്റ് അനുവദിക്കുക. ഇതിനുള്ള അപേക്ഷ മെഡിസെപ് വെബ്സൈറ്റിലെ ഡൗൺലോഡ്സിൽ നിന്ന് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അതും ബന്ധപ്പെട്ട രേഖകളും സ്കാൻ ചെയ്ത് medisep@orientalinsurence.co.in എന്ന മെയിലിലും info.medisep@kerala.co.in എന്ന മെയിലിലും അയക്കണം.തപാൽ മാർഗ്ഗമോ, ധനകാര്യവകുപ്പിലെ ഹെൽത്ത് ഇൻഷ്വറൻസ് വിഭാഗത്തിലോ,ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിലേക്കോ തപാൽ മാർഗ്ഗമോ,മറ്റേതെങ്കിലും രീതിയിലോ അയക്കുന്ന ക്ളെയിം അപേക്ഷകൾ പരിഗണിക്കില്ല.
മെഡിസെപുമായി ബന്ധപ്പെട്ട പരാതികൾ തപാൽ മാർഗ്ഗമോ,ഇ.മെയിൽ ആയോ അയച്ചാൽ ഇൻഷ്വറൻസ് കമ്പനിയും ധനകാര്യവകുപ്പിലെ ഹെൽത്ത് ഇൻഷ്വറൻസ് വകുപ്പും ഇനി സ്വീകരിക്കില്ല.നിരവധി പരാതികളാണ് രണ്ട് ഓഫീസുകളിലും കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഇൻഷ്വസ് കമ്പനി പരാതി അറിയിച്ചിട്ടുണ്ട്. പരാതികൾ മെഡിസെപ് വെബ്സൈറ്റിലെ ഗ്രീവൻസസ് എന്ന ലിങ്കിൽ കയറി ലെവൽ 1,ലെവൽ 2, ഗ്രീവൻസസ് ഫയലിംഗ് മെനു തുടങ്ങിയ സ്ഥലങ്ങളിലാണ് നൽകേണ്ടത്. അത് മാത്രമാണ് പരിഗണിക്കുക. 2022 ജൂലായ് ഒന്നു മുതലാണ് മെഡിസെപ് നടപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |