മന്ത്രിയെ അറിയിച്ചത് സഹോദരൻ മുങ്ങിയത് പുണ്യസ്ഥലം കാണാനെന്ന്
തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സർക്കാർ സംഘത്തിൽ നിന്നു മുങ്ങിയ കർഷകൻ ബിജു കുര്യൻ ഇന്ന് തിരിച്ചെത്തുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ഇന്ന് കോഴിക്കോട്ടെത്തുമെന്ന് സഹോദരൻ ബെന്നി കുര്യനാണ് മന്ത്രിയെ അറിയിച്ചത്.
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പോയതാണെന്നും സഹോദരൻ വ്യക്തമാക്കി. എയർപോർട്ടിലെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ബിജു വിളിച്ചതായി ബെന്നി അറിയിച്ചു.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദാണ് കണ്ടെത്തി തിരിച്ചയച്ചതെന്നും ഇന്ത്യൻ എംബസിയെ ഇക്കാര്യം അവർ അറിയിച്ചതായും സൂചനയുണ്ട്. എംബസി വഴി യാതൊരു അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സംഘത്തിനൊപ്പം നടത്തിയ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് ഈ മാസം 17 ന് കണ്ണൂർ സ്വദേശിയായ ബിജു മുങ്ങിയത്. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.
കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തിൽ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 നാണ് ഇസ്രയേലിലേക്ക് പോയത്. അപ്രത്യക്ഷനായ ബിജു കുര്യൻ, വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബിജുകുര്യനില്ലാതെ കർഷക സംഘം 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസയ്ക്ക് മേയ് 8 വരെ കാലാവധിയുണ്ടായിരുന്നു. ബിജുവിനെ സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികൾക്ക് അവിടുത്തെ ഇന്ത്യൻ എംബസി നൽകിയ സന്ദേശം ബിജുവിന് തിരിച്ചടിയായി. ഇതോടെയാണ് തിരികെപോരാൻ തീരുമാനിച്ചതെന്നാണ് സൂചന. ബെത് ലഹേം കാണാൻ പോയന്ന വാദം തുടർനടപടികൾ ഒഴിവാക്കാനുള്ള തന്ത്രമെന്നും അറിയുന്നു. വീസ കാലാവധിയുള്ളതിനാൽ ഇസ്രയേലിൽ നിയമനടപടിയുണ്ടായില്ല. നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പ്രസാദ് വ്യക്തമാക്കി. എന്നാൽ, സംഘംവിട്ടുപോയതിന് ബിജു വിശദീകരണം നൽകേണ്ടി വരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |