കോഴിക്കോട്: അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന നീതിയുടെ വാതിലുകളെല്ലാം അടഞ്ഞതോടെ മെഡിക്കൽകോളജ് ആശുപത്രിക്ക് മുമ്പിൽ നിരാഹാര സമരം തുടങ്ങി. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഉത്തരവാദികളായ ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോഴിക്കോട് അടിവാരം മുപ്പതേക്ര കരിമ്പിലാകുന്ന് വീട്ടിൽ ഹർഷീന (32) ഇന്നലെ രാവിലെ മുതൽ കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിനുമുന്നിൽ സമരം തുടങ്ങിയത്. സർക്കാരിൽ നിന്ന് ഇടപെടലുകളുണ്ടാവുന്നില്ലെങ്കിൽ മരണം വരെ നിരാഹാരമിരിക്കുമെന്ന് ഹർഷീന പറഞ്ഞു.
' ഇനി അനുഭവിക്കാൻ ഒന്നുമില്ല. മൂന്നുകുട്ടികളുടെ അമ്മയാണ്. കൂലിപ്പണിക്കാരനാണ് ഭർത്താവ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചികിത്സയ്ക്കായി ചെലവായത് ലക്ഷങ്ങളാണ്. ഇപ്പോഴും ചികിത്സയിലാണ്. വീടും സ്ഥലവും പണയത്തിലായി. കോഴിക്കോട് മെഡിക്കൽകോളേജിലെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധമാണ് തന്നെ ഈ നിലയിലാക്കിയത്. എന്നിട്ടും സർക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞുനോക്കുന്നില്ല. രണ്ട് അന്വേഷണകമ്മിഷനെ വച്ചു. അത് തൃപ്തികരമല്ലെന്ന് കണ്ടപ്പോൾ ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണകമ്മിഷനെക്കൂടി നിയമിച്ചു. ഇപ്പോൾ മൂന്നുമാസമാകുന്നു. തന്നിൽനിന്നുപോലും ഒരു തെളിവെടുപ്പും നടത്തിയിട്ടില്ല. നീതികിട്ടണമെങ്കിൽ എന്റെ മരണമാണ് വേണ്ടതെങ്കിൽ അതുവരെ സമരത്തിന് ഒരുക്കമാണ്. ജീവിക്കാൻ വേറെവഴിയില്ല. തനിക്കുണ്ടായ ദുരന്തം ഇനി മറ്റാർക്കും ഉണ്ടാവരുതെന്നും ഹർഷീന പറയുന്നു.
പ്രസവാനന്തരം ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറിഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽകോളേജിലെ ശസ്ത്രക്രിയയ്ക്കിടെ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |