SignIn
Kerala Kaumudi Online
Saturday, 20 April 2024 4.21 AM IST

ലൈഫ് കോഴ: മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കെന്ന് പ്രതിപക്ഷം; നിഷേധിച്ച് മുഖ്യമന്ത്രി

p

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും കോഴയ്ക്ക് രൂപരേഖയുണ്ടാക്കിയത് അവിടെയാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെതുടർന്ന് ഭരണപക്ഷം ഉയർത്തിയ അതിശക്തമായ പ്രതിഷേധവും, തുടർന്നുള്ള രൂക്ഷമായ വാക്കേറ്റവും ഇന്നലെ നിയമസഭാ നടപടികൾ സ്തംഭിപ്പിച്ചു.

മുഖ്യമന്ത്രിയും ശിവശങ്കറും കോൺസൽ ജനറലും സ്വപ്നയും ക്ലിഫ്ഹൗസിൽ യോഗം ചേർന്നതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോൺഗ്രസിലെ മാത്യു കുഴൽനാടൻ ആരോപിച്ചത് സഭയെ ബഹളത്തിൽ മുക്കി. ഇത് പച്ചക്കള്ളമാണെന്നും, തന്നെ ആരും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ,

ശിവശങ്കറിന്റെ വാട്സ്ആപ് ചാറ്റുകൾ വീണ്ടെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറഞ്ഞതെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. കള്ളമാണെങ്കിൽ കോടതിയെ സമീപിക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടപ്പോൾ, ഉപദേശം ആവശ്യമുണ്ടെങ്കിൽ അറിയിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബഹളത്തിനിടെ ക്ഷുഭിതനായി എഴുന്നേറ്റ മുഖ്യമന്ത്രി, ഇത് പച്ചക്കള്ളമെന്ന് ആവർത്തിച്ചു. കോടതിയെ സമീപിക്കാൻ വീണ്ടും മാത്യു വെല്ലുവിളിച്ചപ്പോൾ, നിങ്ങൾ ഇവിടെ പറയുന്നതിന് എന്തിനാണ് കോടതിയെ സമീപിക്കേണ്ടതെന്നും, ഇ.ഡിയുടെ വക്കീലാണെങ്കിൽ അത് സഭയിലല്ല പറയേണ്ടതെന്നും

മുഖ്യമന്ത്രി തിരിച്ചടിച്ചു.

മാത്യു ആരോപണം ആവർത്തിച്ചതോടെ, ഭരണപക്ഷ അംഗങ്ങൾ ബഹളവുമായി നടുത്തളത്തിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു. ഭരണപക്ഷത്തേക്ക് വരാൻ മാത്യുവിനെ അവർ വെല്ലുവിളിച്ചു. മന്ത്രിമാരടക്കം എഴുന്നേറ്റ് പ്രതിപക്ഷത്തിനെതിരേ തിരിഞ്ഞു. വാട്സ്ആപ് ചാറ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ മന്ത്രി പി.രാജീവ് വെല്ലുവിളിച്ചപ്പോൾ, വയ്ക്കാമെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. ഇതോടെ ഭരണപക്ഷം ബഹളം കടുപ്പിച്ചു.

സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടിട്ടും സീറ്റുകളിലേക്ക് മടങ്ങാൻ ഭരണപക്ഷാംഗങ്ങൾ തയ്യായില്ല. ഈ സമയം പ്രതിപക്ഷം സീറ്റുകളിൽ തന്നെ ഇരുന്നതിനാൽ കൂടുതൽ സംഘർഷം ഒഴിവായി. ഭരണപക്ഷം ബഹളം തുടർന്നതോടെ പത്തരയോടെ സഭ നിറുത്തിവച്ചു. 10.43ന് സഭ പുനരാരംഭിച്ചപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ പരാമർശിക്കരുതെന്ന് സ്പീക്കർ നിർദ്ദേശിച്ചു.

പ്രസംഗം പുനരാരംഭിച്ച കുഴൽനാടൻ, 20 കോടി അടിച്ചു കൊണ്ടുപോയിട്ട് സർക്കാരിന് എന്തു ചെയ്യാനായെന്നും ,വിജിലൻസ് മൂന്നു വർഷമായി അന്വേഷിച്ചിട്ട് ആർക്കെങ്കിലുമെതിരെ നടപടിയെടുത്തോയെന്നും ചോദിച്ചു. അധികാരം ദുർവിനിയോഗം ചെയ്ത് മുഖ്യമന്ത്രി ആസൂത്രിത കൊള്ളയും അഴിമതിയുമാണ് നടത്തിയതെന്ന് കുഴൽനാടൻ ആരോപിച്ചതോടെ ,ഭരണപക്ഷം വീണ്ടും ബഹളം വച്ചു. മാത്യുവിന്റേത് അപകീർത്തിയും ദുരാരോപണങ്ങളും വ്യാജോക്തിയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണപക്ഷം വീണ്ടും ബഹളവുമായി നടുത്തളത്തിനടുത്തെത്തി. മുഖ്യമന്ത്രിയും കുഴൽനാടനും തമ്മിൽ വീണ്ടും വാക്കേറ്റമായതോടെ, സ്പീക്കർ കുഴൽനാടന്റെ മൈക്ക് ഓഫാക്കി. കോഴയിടപാടിൽ ഭരണാധികാരികൾക്ക് പങ്കില്ലെങ്കിൽ കോഴ നൽകിയ ആൾക്കൊപ്പം നിന്ന് സി.ബി.ഐയെ എതിർക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. തുടർന്ന്, പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.