തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്ന് ടി.സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തെ എതിർത്തത് ഏതെങ്കിലും പ്രതികളെ രക്ഷിക്കാനല്ല, കേരള പൊലീസിന്റെ പ്രവർത്തനത്തിന് പിന്തുണ നൽകാനാണെന്നും വിശദീകരിച്ചു.
ഒന്നും ഭയക്കാനില്ലെങ്കിൽ സുപ്രീംകോടതിയിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാതിരിക്കാൻ സർക്കാരിനെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വെല്ലുവിളിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
രാഷ്ട്രീയം എന്താണെന്ന് നോക്കിയല്ല പൊലീസ് അന്വേഷണം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നടക്കുമ്പോൾ ആരും മജിസ്‌ട്രേട്ട് കോടതിയിലുൾപ്പെടെ ഒരു പരാതിയും നൽകിയില്ല. പിന്നീടാണ് മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അസിഫ് അലിയുടെ നേതൃത്വത്തിൽ ഷുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അന്ന് സി.ബി.ഐ അന്വേഷണം ജസ്റ്റിസ് കമാൽപാഷ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേസിന്റെ ഒരു കാര്യവും പരിഗണിക്കാതെയാണ് സി.ബി.ഐ അന്വേഷണ ഉത്തരവിട്ടതെന്ന്, ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സുപ്രീംകോടതിയും കേസിൽ ഇടപെട്ടില്ല. ഗൂഢാലോചനയിൽ പങ്കെടുത്ത മുഴുവൻ പേരെയും അറസ്റ്റുചെയ്യാനായി.
സി.പി.എം നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘത്തിന്റെ ഫേസ്ബുക്ക് പരാമർശങ്ങളാണ് പുതിയ സംഭവമെന്ന് ടി. സിദ്ദിഖ് പറഞ്ഞു. കൊലചെയ്തവരും ചെയ്യിച്ചവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ പിടിക്കപ്പെട്ടവരെല്ലാം സി.പി.എം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. താൻ വായ് തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാവില്ലെന്നു പറഞ്ഞത് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയാണ്. പുതിയ വെളിപ്പെടുത്തൽ വന്നാൽ പുതിയ അന്വേഷണത്തിലേക്ക് പോകണം. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉടമയെ പ്രതിയാക്കിയില്ലെന്നതുതന്നെ സംശയകരമാണ്. എല്ലാത്തിനും പിന്തുണ നൽകുന്നത് ഡി.വൈ.എഫ്.ഐയാണ്.
നാടുമുഴുവൻ അറിഞ്ഞ പുതിയ വെളിപ്പെടുത്തൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിഞ്ഞില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. ക്രിമിനൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഈ സർക്കാർ ബോംബ് എറിയുന്നവർക്കെതിരെയല്ല, പുസ്തകം വായിക്കുന്നവർക്കെതിരെയാണ് യു.എ.പി.എ ചുമത്തുന്നത്. പി. ജയരാജന്റെ ഒഫീഷ്യൽ കൂട്ടായ്മയായ പി.ജെ. ആർമിയിലെ പ്രധാനപ്പെട്ട വ്യക്തിയാണ് ആകാശ് തില്ലങ്കരി. അയാളെ ജയരാജനെ ഉപയോഗിച്ചുകൊണ്ടുതന്നെ തള്ളിപ്പറഞ്ഞു. എന്നാൽ അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല ഈ വിഷയം. ഇത് നിങ്ങളുടെ പാർട്ടിക്ക് ഒത്തുതീർപ്പാക്കി അവസാനിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
പിണറായി- സതീശൻ വാഗ്വാദം ---
ആകാശിന്റെ ചുമലിൽ ചാരരുതെന്നും
കാലം കണക്ക് ചോദിക്കയാണെന്നും
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയെ സഭയിൽ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഗുണ്ടകളുടെ തണലിൽ പ്രവർത്തിക്കുന്നതല്ല സി.പി.എമ്മെന്നും ഇത്തരക്കാരെ മഹത്വവത്കരിച്ച് അവരുടെ ചുമലിൽ ചാരിനിൽക്കാൻ പ്രതിപക്ഷം ശ്രമിക്കരുതെന്നും പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരെ ചാരിയാണ് നിങ്ങൾ നിന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.
മുഖ്യമന്ത്രി
ഞങ്ങളുടെ പാർട്ടിയിലേക്ക് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടുന്നില്ല. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും.പാർട്ടി വിരുദ്ധ നിലപാടുകൾക്ക് പുറത്താക്കിയ ചിലർ ശത്രുതയോടെ പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. ഗുണ്ടാത്തലവന്മാരെ സംരക്ഷിക്കേണ്ട ആവശ്യമില്ല. പൊലീസ് നടപടിയുടെ ഒരു ഘട്ടത്തിലും സർക്കാർ ഇടപെടാറുമില്ല. ആകാശും ജിജോയും കാപ്പചുമത്തപ്പെട്ട് കരുതൽ തടങ്കലിലാണ്. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിപടർത്തുന്ന അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യണമെന്നു തന്നെയാണ് സർക്കാരിന്റെ നിലപാട്.
വി.ഡി. സതീശൻ
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരെ ചാരിയാണ് നിന്നതെന്ന് ഇപ്പോൾ നിങ്ങൾ മറന്നുപോയി. സോളാർ കേസ് പ്രതിയ ചാരി സംസ്ഥാനം സ്നേഹിച്ച മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ നിന്നവരാണ് നിങ്ങൾ. നാല് തവണ അന്വേഷിച്ചിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ വെള്ളക്കടലാസിൽ പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് അപമാനിക്കാൻ ശ്രമിച്ചു. ഇപ്പോൾ കാലം നിങ്ങളോട് കണക്ക് ചോദിക്കുകയാണ്. അത് ഇനിയും തുടരും. എല്ലാ ദിവസവും വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അവരെയൊക്കെ ചാരി നിന്നാൽ എല്ലാ ദിവസവും അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |