തൃശൂർ: തൃശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ചാരിറ്റിയെ രാഷ്ട്രീയമാക്കാൻ ശ്രമിച്ചാൽ അതുപിന്നെ ചാരിറ്റിയല്ല. അതിനെ രാഷ്ട്രീയ പ്രവർത്തനമെന്നേ പറയാനാകൂ. ബി.ജെ.പിയുടെ നീക്കം കേരളത്തിലെ വോട്ടർമാർ തിരിച്ചറിയും. തൃശൂരിൽ ബി.ജെ.പിയുടെ വോട്ടു ശതമാനം ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് ഉണ്ടായിരുന്ന 16 ശതമാനം വോട്ട് 12 ശതമാനമായി കുറയുകയായിരുന്നു.
വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി സ്വാധീനം ഉണ്ടാക്കുമെന്ന് കരുതാനാവില്ല. കഴിഞ്ഞ തവണത്തേക്കാൾ എത്ര സീറ്റ് കുറയുമെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഇസ്ളാമിയും ആർ.എസ്.എസും തമ്മിൽ ചർച്ച നടത്തുന്നതിൽ പാർട്ടിക്ക് അങ്കലാപ്പില്ലെന്ന് ഗോവിന്ദൻ പറഞ്ഞു.
രണ്ട് വിരുദ്ധ വർഗീയ ശക്തികൾ ഏറ്റുമുട്ടിയാൽ രണ്ടും ശക്തിപ്പെടും. ലോകചരിത്രം അതാണ്. അതുകൊണ്ട് അത്തരം ഏറ്റുമുട്ടലുകളിൽ പാർട്ടിക്ക് അങ്കലാപ്പുണ്ട്. കോലീബി സഖ്യത്തോട് ക്രൈസ്തവ ന്യൂനപക്ഷങ്ങൾ കൂടി ചേരുമെന്നത് ഇപ്പോൾ നടപ്പാവില്ല.
രാജ്യത്തെ 79 ക്രൈസ്തവ സംഘടനകളും ചേർന്ന് ക്രൈസ്തവ വേട്ടയ്‌ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ദളിത് ക്രൈസ്തവർക്ക് സംവരണം നൽകരുതെന്ന് കേന്ദ്രസർക്കാരിന് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വസംവദ് കേന്ദ്ര നിവേദനം നൽകിയിട്ടുണ്ടെന്നുംഗോവിന്ദൻ പറഞ്ഞു.
എസ്.എഫ്.ഐ പ്രതിഷേധം എന്തിനെന്ന് പറയാൻ മടി
മാദ്ധ്യമ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നതിനെ സി.പി.എം ന്യായീകരിക്കുന്നില്ല. കൊച്ചിയിൽ മാദ്ധ്യമ സ്ഥാപനം ആക്രമിച്ചവരെ അറസ്റ്റ് ചെയ്തതോടെ സർക്കാർ നിലപാട് വ്യക്തമാക്കി. അതേ നിലപാടാണ് പാർട്ടിയുടെയും. എസ്.എഫ്.ഐ പ്രതിഷേധം നടത്തിയെന്ന് പറയുന്നവർ എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന് കൂടി വ്യക്തമാക്കണം. ഇക്കാര്യം പറയാൻ പലർക്കും മടിയാണ്. ഈ വിഷയം ചർച്ച ചെയ്യപ്പെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |