തിരുവനന്തപുരം:റവന്യു വകുപ്പിൽ അധികമുള്ള ടൈപ്പിസ്റ്റ്/ ഒ.എ മാരെ വില്ലേജ് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസുകളിൽ പുനർവിന്യസിക്കാനുള്ള നീക്കം ജില്ലാ അധികൃതുടെ നിസഹകരണം നിമിത്തം പ്രതിസന്ധിയിലായി. വിവിധ ഓഫീസുകളിൽ അധികമുള്ളവരുടെ പട്ടിക നൽകാൻ ലാൻഡ് റവന്യു കമ്മിഷണർ ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ചിട്ടും നൽകിയത് നാല് ജില്ലകൾ മാത്രം.
റവന്യു വകുപ്പിലെ 80 ശതമാനം ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലായതോടെ, ടൈപ്പിസ്റ്റുമാരുടെയും ഒ.എമാരുടെയും ജോലി ഭാരം കുറഞ്ഞു . എന്നാൽ നവംബറിൽ തുടങ്ങിയ ഡിജിറ്റലൈസേഷന് വേണ്ടി ഫയലുകൾ സ്‌കാൻ ചെയ്ത് കമ്പ്യൂട്ടറിലാക്കുന്ന ജോലികൾക്ക് താലൂക്ക് ഓഫീസുകളിൽ ടൈപ്പിസ്റ്റുമാരുടെയും ഒ.എമാരുടെയും സേവനം ഉപയോഗിക്കുന്നുണ്ട്. ഇവരെ പെട്ടെന്ന് മാറ്റിയാൽ ഈ ജോലികൾ തടസപ്പെടുമെന്ന ആശങ്ക ജില്ലാ അധികൃതർക്കുണ്ട്.ഇതാണ് പട്ടിക നൽകാതിരിക്കാൻ
കാരണമായി പറയുന്നത്.
പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഫ്രണ്ട് ഓഫീസ് സംവിധാനത്തിന്റെ ലക്ഷ്യം. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ ജോലി ഭാരം കുറവുള്ള ഓഫീസുകളിലെ ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം. പട്ടിക ലഭിച്ചാൽ സർവീസ് സംഘടനകളുമായി ചർച്ച നടത്തി തീരുമാനമെടുക്കും. കളക്ടറേറ്റുകളിലെയും , താലൂക്ക്, സ്‌പെഷ്യൽ താലൂക്ക്, ആർ.ഡി.ഒ ഓഫീസുകളിലെ ജീവനക്കാരെ പുനർവിന്യസിക്കും.ഫ്രണ്ട് ഓഫീസുകളിൽ ഒരോ ക്ലാർക്കിന്റെ തസ്തിക സൃഷ്ടിക്കണമെന്നും, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരിൽ സീനിയറായ 50 ശതമാനം പേരെ അപ്‌ഗ്രേഡ് ചെയ്ത് ഫ്രണ്ട് ഓഫീസിൽ നിയമിക്കണമെന്നും റവന്യു വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ,അധിക സാമ്പത്തിക ബാദ്ധ്യതയുടെ പേരിൽ ധനവകുപ്പ് അനുമതി നിഷേധിച്ചു. പിന്നാലെ മുഖ്യമന്ത്രിയും ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഓരോ ജില്ലയിലെയും എൽ.ഡി.സിമാരുടെ അംഗബലത്തിന്റെ ഒമ്പത് ശതമാനമാണ് സ്ഥാനക്കയറ്റം കിട്ടുന്ന ഫീൽഡ് അസിസ്റ്റന്റുമാർക്കായി നീക്കി വയ്ക്കുക.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |