മാർച്ച് തുടങ്ങും മുൻപുതന്നെ കേരളത്തിൽ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്നു. വൃത്തിയുടെ കാര്യത്തിൽ കാർക്കശ്യമുള്ള മലയാളി കൊച്ചി പോലുള്ള നഗരങ്ങളിൽ വെള്ളം കിട്ടാതെ ഒരാഴ്ച കുളിച്ചില്ലെന്ന വാർത്ത അമ്പരപ്പോടെയേ കേൾക്കാനാകൂ. ഇടവപ്പാതിയും തുലാവർഷവും സമൃദ്ധമായ കേരളത്തിലാണ് വെള്ളം കിട്ടാത്തതിനാൽ കുളിക്കാനാവാത്ത ഗതികേടെന്നോർക്കണം. കുപ്പിവെള്ളം വാങ്ങി തുണി നനച്ച് ശരീരം തുടച്ച് കുളിയുടെ ഓർമ്മ പുതുക്കേണ്ട ഗതികേടിലേക്കാണ് കേരളം ഓടിയടുത്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ ഈ കെടുതി മലയാളി സ്വയം വരുത്തിവച്ചതാണ്.
നമ്മുടെ കാരണവന്മാർക്ക് അതിബുദ്ധിയില്ലെങ്കിലും പ്രായോഗിക ബുദ്ധിയുണ്ടായിരുന്നു. ഭൂമിക്ക് രക്തയോട്ടം നൽകുന്ന ഞരമ്പുകളാകുന്ന പുഴകളെ അവർ സംരക്ഷിച്ചു. വയലിന് ചുറ്റുമുള്ള ഒഴുക്കിനെ കൈത്തോടെന്ന് വിളിച്ച് സ്നേഹിച്ചു. വയലിന്റെ കരയിലുള്ള വീതിയുള്ള നീരൊഴുക്കിനെ തോടെന്നും പുഴയെന്നും പേരിട്ട് ലാളിച്ചു.
കഴിഞ്ഞതലമുറ നമുക്ക് സമ്മാനിച്ച ഈ പുഴകളെ വികസനത്തിന്റെ പേരിൽ പുതുതലമുറ ഞെക്കിഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഞരമ്പുകളില്ലാതെ ഭൂമിക്ക് ജീവൻ നിലനിറുത്താൻ കഴിയില്ലെന്ന സാമാന്യബുദ്ധി പോലുമില്ലാതെ ഭരണാധികാരികളും അടിമകളായ അണികളും തോടുകൾ നികത്തി റോഡുകളാക്കി. വികസനമെന്നാൽ ബഹുനില കെട്ടിടങ്ങളും റോഡുകളും മാത്രമാണെന്ന് ചിന്തിച്ചപ്പോൾ പുഴകളുടെ വീതി കുറഞ്ഞു. നീരൊഴുക്ക് നിലച്ച് മാലിന്യത്താൽ നിറഞ്ഞു. അതോടൊപ്പം മണ്ണിൽ ചവിട്ടുന്നത് അപമാനമായി കരുതുന്ന പുതുതലമുറ വീടിന്റെ മുറ്റം സിമന്റിട്ട് അഭിമാന പുളകിതരായി.
ജനാധിപത്യത്തിന്റെ അടിത്തറയായ പഞ്ചായത്തുകൾ വിചാരിച്ചാലേ കേരളത്തിലെ പുഴകളെ മുഴുവൻ വൃത്തിയാക്കി വേനൽക്കാലവും മഴക്കാലവും സുരക്ഷിതമാക്കാനാകൂ. ആദ്യം ജീവനും ജീവിതവും നിലനിറുത്തുന്ന ഭൂമിയേയും പുഴകളേയും രക്ഷിക്കാനായി പഞ്ചായത്തുകൾ ശ്രമിക്കുക. മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ വികസനം കൊണ്ടുവന്നിട്ട് കാര്യമില്ലല്ലോ. തൊണ്ട വരളുന്ന മനുഷ്യന് വികസനത്തേക്കാൾ അത്യാവശ്യം കുടിനീരാണ്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് റോഡരികിലെ പുല്ല് ചെത്തുന്നതിന് പകരം കേരളത്തിലെ എല്ലാ പുഴകളും വീതികൂട്ടി വൃത്തിയാക്കണം. മണ്ണൊലിപ്പ് തടയാനായി പുഴയോരങ്ങളിൽ രാമച്ചവും വയമ്പും മുളകളും നട്ടുപിടിപ്പിക്കണം. രാമച്ചത്തിന്റേയും വയമ്പിന്റേയും വേരുകളിലൂടെ ഒഴുകുന്ന ജലം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.
ഇനിയുള്ള മൂന്ന് മാസമെങ്കിലും സർക്കാരും പഞ്ചായത്തുകളും എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളും ഒരു മനസോടെ പുഴകളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം. വൃത്തിയായ പുഴകളിലൂടെ കാലവർഷ കാലത്തും വെള്ളം കരകവിയാതെ നിറഞ്ഞൊഴുകുമ്പോൾ ഒരു പരിധിവരെ വെള്ളപ്പൊക്കം നിയന്ത്രിക്കാം. മാലിന്യമില്ലെങ്കിൽ വേനൽക്കാലത്തും ചെറിയ തോതിലെങ്കിലും പുഴയൊഴുകും. ഭൂമി നനവുള്ളതായി മാറുന്നതോടെ വരൾച്ചയിലും കിണറുകളിലെ കുടിവെള്ളം നഷ്ടപ്പെടാതിരിക്കും. ഇനിയുള്ള ഓരോ നിമിഷവും പുഴ സംരക്ഷണത്തിനായി സർക്കാരിന്റെ സമയം മാറ്റിവയ്ക്കണം. ഇല്ലെങ്കിൽ കുടിവെള്ളം കുപ്പിയിൽ വിൽക്കണമെങ്കിൽ കടൽ വറ്റിക്കേണ്ടിവരും!
തൊഴിലുറപ്പിനെ മുന്നിൽ നിറുത്തി സാമൂഹിക സംഘടനകളുടെ സഹായത്തോടെ മാർച്ച് മുതലുള്ള മൂന്ന് മാസം കൊണ്ട് കേരളത്തിലെ മുഴുവൻ നീരൊഴുക്ക് വഴികളേയും വൃത്തിയാക്കാം. അങ്ങനെ അടുത്ത മഴക്കാലത്ത് നീരൊഴുക്ക് ജലസമൃദ്ധമാകട്ടെ. വരാനിരിക്കുന്ന വേനൽക്കാലത്ത് കുടിവെള്ളവും കുളിവെള്ളവും മുട്ടാതെ മലയാളികൾക്ക് ജീവിക്കാം. പുഴകളിൽ തെളിനീരൊഴുകട്ടെ. കാലവർഷ കെടുതിയുടെ മിഴിനീരായി മാറാതെ മഴനീര് പെയ്യട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |