തിരുവനന്തപുരം: ഇന്നൊരു പകലിരവ് കഴിഞ്ഞാൽ ആറ്റുകാൽ പൊങ്കാലയായി. കഴിഞ്ഞ രണ്ടു വർഷമായി കൊവിഡ് സൃഷ്ടിച്ച തടസങ്ങൾ കാരണം വീടുകളിലൊതുങ്ങിയ പൊങ്കാല ഇത്തവണ അനനന്തപുരിയാകെ നിറയും.
കുംഭത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് പൊങ്കാല. കണ്ണകീ ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റം പാട്ടുകാർ അവതരിപ്പിച്ചു കഴിഞ്ഞാലുടൻ രാവിലെ 10.30ഓടെ ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി. കേശവൻ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിമാർക്ക് കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരഅടുപ്പിലും സഹമേൽശാന്തിമാർ അഗ്‌നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
ഉച്ചയ്ക്ക് 2.30ന് ക്ഷേത്ര പൂജാരി പൊങ്കാല നിവേദിക്കും. ഇതിനൊപ്പം ക്ഷേത്രട്രസ്റ്റ് നിയോഗിക്കുന്ന 300 ശാന്തിക്കാർ നഗരത്തിലെ പൊങ്കാലക്കലങ്ങളിൽ തീർഥം തളിച്ച് നിവേദിക്കും. തെളിഞ്ഞ മനസോടെയും ഭക്തിയോടെയും സമർപ്പിക്കേണ്ട വഴിപാടാണ് പൊങ്കാല.
പൊങ്കാലയിടാൻ സാധിക്കാത്തവർ അന്നേദിവസം ഒരിക്കലോടെ പൗർണമീ വ്രതം അനുഷ്ഠിക്കുന്നത് ദേവീ പ്രീതികരമാണ്.
ആദിപരാശക്തിയുടെ മാതൃഭാവമായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുമ്പോൾ ബാഹ്യശുദ്ധിയോടൊപ്പം ആന്തരികശുദ്ധിയും പ്രധാനമാണ്. പൊങ്കാല നിവേദ്യം തയ്യാറാക്കാൻ തുടങ്ങുന്നത് മുതൽ സമർപ്പിക്കുന്നത് വരെ ഭക്തിപൂർവം ദേവീനാമങ്ങൾ ജപിക്കുക. ഗണപതി പ്രീതിവരുത്തി ലളിതാസഹസ്രനാമ ധ്യാനത്തോടെ പൊങ്കാല സമർപ്പണം ആരംഭിക്കുക.
കഴിയാവുന്നത്ര തവണ ഭഗവതിയെ മനസിൽ ധ്യാനിച്ച് കൊണ്ട്
'സർവ മംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ ' എന്ന് ജപിക്കണം.
പൊങ്കാല കലത്തിൽ ഓരോ പിടിവീതം അരിയിടുമ്പോൾ ഈ മന്ത്രം ജപിക്കുക-
'അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ
ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി'
അരി തിളക്കുന്നതു വരെ ദേവീ മാഹാത്മ്യം ജപിക്കുന്നത് അത്യുത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |