വർക്കല: പാരാഗ്ലൈഡിംഗ് പരിശീലനത്തിനായി വർക്കല ഹെലിപാഡിൽ നിന്ന് ഗ്ലൈഡറിൽ പറന്നുയർന്ന പരിശീലകനും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഗ്ളൈഡറിന്റെ ചിറകുമായി ബന്ധിപ്പിക്കുന്ന ചരടുകൾ ഹൈമാസ്റ്റ് ലൈറ്റിന്റെ ടോപ്പറിൽ കുടുങ്ങിയതിനാൽ റിസർവ് പാരാഷൂട്ട് ഉപയോഗിക്കാനുമായില്ല. ഒന്നരമണിക്കൂറിലേറെ നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ചരടുകൾപൊട്ടി രക്ഷാപ്രവർത്തനത്തിനായി ഫയർഫോഴ്സ് വിരിച്ച വലയിലേക്ക് വീണ ഇരുവരും രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. തമിഴ്നാട് കോയമ്പത്തൂർ ആർ.എസ്. പുരം സ്വദേശി പവിത്ര (28) പരിശീലകനായ ഉത്തരാഘണ്ഡ് സ്വദേശി സന്ദീപ് (30) എന്നിവരാണ് ഗ്ലൈഡറിൽ പറക്കുന്നതിനിടെ ചിറക് ഹൈമാസ്റ്റ്ലൈറ്റിൽ കുരുങ്ങിയത്. പാപനാശത്തെ പ്രധാന കടൽതീരത്ത് സ്ഥാപിച്ചിട്ടുളള ഹൈമാസ്റ്റിന്റെ ഉയരം 80 അടിയിലേറെയാണ്. ഹെലിപ്പാഡിൽ നിന്ന് 500 മീറ്ററോളം പറന്ന് പൊങ്ങിയ ശേഷമായിരുന്നു അപകടം. കടലിൽ നിന്ന് വീശിയടിച്ച ശക്തമായ കാറ്റിൽ ഗ്ലൈഡറിന്റെ നിയന്ത്റണം വിട്ടതാകാം കുരുങ്ങാനിടയായതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ഹൈമാസ്റ്റിൽ കുരുങ്ങിയെങ്കിലും ഗ്ലൈഡറിന്റെ സീറ്റിൽ നിന്ന് നിന്ന് വഴുതിപ്പോകാതിരുന്നതിനാൽ താഴേക്ക് പതിക്കാതെ രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് ഫയർഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി. ഫയർഫോഴ്സിന് ഉയരത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുളള കോണി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉണ്ടായിരുന്നില്ല.
ഒടുവിൽ പൊലീസും കെ.എസ്.ഇ.ബി അധികൃതരും ചർച്ച നടത്തിയശേഷം ഹൈമാസ്റ്റിൽ ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ള ടോപ്പർ താഴെയിറക്കാൻ തീരുമാനിച്ചു. അതിനിടെ ഹൈമാസ്റ്റിന് ചുറ്റുമായി ഫയർഫോഴ്സ് സേഫ് നെറ്റ് ഉപയോഗിച്ച് സുരക്ഷാവലയവുമൊരുക്കി. തുടർന്ന് ലിവർ തിരിച്ച് ടോപ്പർ പതിയെ താഴെയിറക്കാൻ ആരംഭിച്ചു. 20 അടിയോളം ടോപ്പർ താഴേക്കിറക്കിയപ്പോഴാണ് സന്ദീപും പവിത്രയും ഗ്ലൈഡറിന്റെ ചരടുകൾ പൊട്ടി താഴേക്ക് വീണത്.
ഇരുവരെയും ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം കൂടുതൽ പരിചരണങ്ങൾക്കായി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |