തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ വനിതാദിനത്തിൽ ഇ.പി. ജയരാജനും എം.വി. ഗോവിന്ദനും അപമാനിച്ചതിലൂടെ സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയും യാഥാസ്ഥിതിക മനോഭാവവും പുറത്തുവന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെൺകുട്ടികൾ ഏത് വസ്ത്രം ധരിക്കണമെന്ന് സി.പി.എം നേതാക്കൾ നിർദ്ദേശിക്കേണ്ട. ജയരാജൻ അപമാനിച്ചതിൽ അദ്ഭുതമില്ല. എന്നാൽ എം.വി. ഗോവിന്ദൻ പറഞ്ഞത് അദ്ഭുതപ്പെടുത്തുന്നു. അദ്ദേഹം പാർട്ടി സെക്രട്ടറിയാണ്. ജയരാജനെ സി.പി.എം നേതൃത്വത്തിന് ഭയമാണ്. കിട്ടിയതിന്റെ വിഹിതം പലർക്കും കൊടുത്തിട്ടുള്ളതിനാൽ അച്ചടക്കം ലംഘിച്ച ജയരാജനെതിരെ നടപടിയെടുത്താൽ പലർക്കും തിരിച്ചടിയാകും. പിണറായി വിജയനെപ്പോലെ ഇത്രയധികം അധ:പതിച്ച മനുഷ്യൻ കേരളത്തിൽ ഇതുവരെ മുഖ്യമന്ത്രിയായിട്ടില്ല. പ്രതിപക്ഷനേതാവിനെ വഴിയിൽ തടയുമെന്ന ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ അപ്പോൾ കാണാം എന്നായിരുന്നു സുധാകരന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |