കൊച്ചി/ തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീകെടുത്താനും ശാശ്വത പരിഹാരം കാണാനും ഹൈക്കോടതി ഇന്നലെ കർശന നിർദ്ദേശം നൽകിയതോടെ പ്ളാന്റിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ സർക്കാർ വിലക്കി. ജൈവമാലിന്യ സംസ്കരണ പ്ളാന്റ് പൂർണമായി പ്രവർത്തന സജ്ജമാക്കാനും റോഡുകൾ നിർമ്മിക്കാനും തീരുമാനിച്ചു.
അതിനിടെ, ഹൈക്കോടതി ഇന്നലെ വിളിച്ചുവരുത്തുകയും വിമർശിക്കുകയും ചെയ്ത ജില്ലാ കളക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പ്ളാന്റിലെ തീയണയ്ക്കാൻ സമയക്രമം നിശ്ചയിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിനും നഗരസഭയ്‌ക്കും നിർദ്ദേശം നൽകി.
ശുദ്ധവായുവും വെള്ളവും അന്തരീക്ഷവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന് ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. കൊച്ചി നിവാസികളുടെ ഈ അവകാശങ്ങൾ അപകടത്തിലായെന്നും ചൂണ്ടിക്കാട്ടി.
കളക്ടർ രേണുരാജ് നടപടികൾ പലതും സ്വീകരിച്ചെങ്കിലും ഇവ പൊതുജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ വീഴ്‌ചയുണ്ടായെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. തീപിടിത്തമുണ്ടാകുന്നതിന് മൂന്നു ദിവസം മുമ്പ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് കത്തു നൽകിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും കളക്ടർ വിശദീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷയെന്ന നിലയിൽ കളക്ടർ ചുമതല നിർവഹിച്ചോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
പ്രശ്നത്തിൽ നിന്ന് കളക്ടർ മാറി നിൽക്കരുതെന്നും കളക്ടറുടെ ടീം സജീവമായി പ്രവർത്തിച്ചിരുന്നെങ്കിൽ സ്ഥിതി വഷളാവില്ലായിരുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു. കളക്ടറെ സ്ഥലം മാറ്റിയ വിവരം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
മാർച്ച് പത്തിന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ പുതിയ കളക്ടർ, നഗരസഭാ സെക്രട്ടറി എ. ബാബു അബ്ദുൾ ഖാദർ എന്നിവർ വീണ്ടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. അഡി. ചീഫ് സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ഓൺലൈൻ മുഖേന ഹാജരാകണം.
കോടതി നിർദ്ദേശങ്ങൾ
1. ബ്രഹ്മപുരത്തെ പ്ളാന്റിൽ നാലു മണിക്കൂറിനകം താത്കാലിക വൈദ്യുതി കണക്ഷൻ നൽകണം. ഖരമാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾക്ക് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകണം.
2. ബ്രഹ്മപുരത്ത് സ്വീകരിക്കുന്ന അടിയന്തര, ഹ്രസ്വകാല, ദീർഘകാല നടപടികളും മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനുള്ള നടപടികളും നഗരസഭാ സെക്രട്ടറി അറിയിക്കണം.
3.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലെ നിർദ്ദേശങ്ങളും അവ നടപ്പാക്കുന്നതിനുള്ള സമയക്രമവും തദ്ദേശ ഭരണവകുപ്പ് അഡി. ചീഫ് സെക്രട്ടറി അറിയിക്കണം.
സർക്കാർ തീരുമാനം
1. ജൈവമാലിന്യം കഴിവതും ഉറവിടത്തിൽ സംസ്കരിക്കാൻ നിർദേശം നൽകും. ഇതിന് വിൻഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയർ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കും.
2. ജില്ലാ കളക്ടർ, കോർപ്പറേഷൻ അധികൃതർ തുടങ്ങിയവരടങ്ങിയ എംപവേർഡ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും. മന്ത്രിമാരും മേയർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങൾ ചേരും.
ബ്രഹ്മപുരത്ത് ഇപ്പോൾ
300 അഗ്നിശമന സേനാ ജീവനക്കാരും 70 മറ്റു തൊഴിലാളികളും മാലിന്യനീക്കത്തിന് 50 ഓളം ഹിറ്റാച്ചി/ജെ.സി.ബി ഓപ്പറേറ്റർമാരും 31 ഫയർ യൂണിറ്റുകൾ, 4 ഹെലിക്കോപ്റ്ററുകൾ, 14 അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ തുടങ്ങിയ സംവിധാനങ്ങളും തീകെടുത്താനുള്ള ദൗത്യത്തിലാണ്.
ബ്രഹ്മപുരം പുകഞ്ഞു; പുറത്തായത് കളക്ടർ
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടിത്തം ഏഴു ദിവസം കഴിഞ്ഞിട്ടും അണയ്ക്കാൻ കഴിയാതെ വരുകയും ഹൈക്കോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ സ്ഥാനം തെറിച്ചു. വയനാട്ടിലേക്കാണ് മാറ്റം.
സർക്കാരും നഗരസഭയും പ്രതിക്കൂട്ടിലായതോടെ ഇന്നലത്തെ മന്ത്രിസഭായോഗം കളക്ടറെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
2022 ജൂലായ് 27ന് ചുമതലയേറ്റ രേണുരാജ് നേരിടേണ്ടിവന്ന ഏറ്റവും വലിയ ദൗത്യമാണ് ബ്രഹ്മപുരം തീപിടിത്തം.
തീപിടിത്തമുണ്ടായ മാർച്ച് രണ്ടിനുതന്നെ നഗരം പുകയിൽ മുങ്ങിയിരുന്നു. പിറ്റേന്ന് വൈകിട്ടോടെ നിയന്ത്രണ വിധേയമാക്കുമെന്നായിരുന്നു കളക്ടറുടെ ഉറപ്പ്. ഏഴു ദിവസം കഴിഞ്ഞും തീയും പുകയും അടങ്ങിയില്ല.
പ്ളാന്റ് നടത്തിപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതിക്ക് സംഭവിച്ച വീഴ്ച മറച്ചുവയ്ക്കാൻ കളക്ടറെ ഇരയാക്കിയെന്ന ആക്ഷേപവും ശക്തമാണ്. തീപിടിത്ത സാദ്ധ്യത ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുമ്പേ ജില്ലാ ഭരണകൂടം കോർപ്പറേഷന്കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |