കൊല്ലം: സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമരസേനാനിയും പത്രാധിപരും സാഹിത്യകാരനുമായിരുന്ന ഡോ. വി.വി.വേലുക്കുട്ടി അരയന്റെ 129-ാം ജന്മദിനാഘോഷം ഇന്ന് കരുനാഗപ്പള്ളി ചെറിയഴീക്കലിലെ അദ്ദേഹത്തിന്റെ വസതിയായ വിളാകത്ത് വീട്ടിൽ നടക്കും.
ഡോ. വി.വി.വേലുക്കുട്ടി അരയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 8.30ന് വീട്ടുവളപ്പിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടക്കും. 8.30ന് നടക്കുന്ന അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൂസൻകോടി അദ്ധ്യക്ഷത വഹിക്കും. അനിൽ വി.നാഗേന്ദ്രൻ സ്വാഗതം ആശംസിക്കും. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഗ്രന്ഥശാലകൾക്കുള്ള പുസ്തകവിതരണം നിർവഹിക്കും. ഡോ. വള്ളിക്കാവ് മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തും. സി.രാധാമണി, പി.കെ.ജയപ്രകാശ്, എൻ.അജയകുമാർ, യു.ഉല്ലാസ്, വസന്ത രമേശ്, ഷേർലി ശ്രീകുമാർ, ജി.രാജദാസ്, ആർ.രവീന്ദ്രൻപിള്ള, പൊടിക്കുഞ്ഞ് സാഹിബ്, കെ.സത്യരാജൻ, ഡോ. ജാസ്മിൻ, എസ്.കൃഷ്ണൻ, പ്രിയകുമാർ, എസ്.സുരേഷ് ഇളയശേരിൽ, ഡി.ചിദംബരൻ തുടങ്ങിയവർ സംസാരിക്കും.
1894ൽ ആയിരുന്നു വേലുക്കുട്ടി അരയന്റെ ജനനം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച് ലേഖനം എഴുതിയതിന്റെ പേരിൽ അദ്ദേഹത്തിന്റെ 'അരയൻ" പത്രം രണ്ടുതവണ കണ്ടുകെട്ടപ്പെട്ടു. കേരളകൗമുദി സ്ഥാപകൻ സി.വി.കുഞ്ഞുരാമനുമായും പത്രാധിപർ കെ.സുകുമാരനുമായും ഹൃദയബന്ധമായിരുന്നു. പരവൂർ കേശവനാശാന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സുജനാനന്ദിനിയിലായിരുന്നു പത്രപ്രവർത്തനം തുടങ്ങിയത്. അരയ സമുദായോദ്ധാരകനും ബഹുഭാഷാ പണ്ഡിതനും ശാസ്ത്രഗവേഷകനുമായിരുന്നു. മൂന്ന് വൈദ്യശാസ്ത്ര മേഖലകളിൽ യോഗ്യത നേടിയിരുന്നു. ആട്ടക്കഥകളും നാടകങ്ങളുമെഴുതി സംവിധാനം ചെയ്തു. തീരമേഖലയിൽ നിരവധി വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ആരംഭിച്ചു.
ചരിത്രം അടയാളപ്പെടുത്താതെ പോയ വ്യക്തിത്വം
നവോത്ഥാന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അവർണ ഹിന്ദുമഹാസഭയുടെ ജനറൽ സെക്രട്ടറിയും തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയുടെ സ്ഥാപകരിൽ പ്രമുഖനുമായിരുന്നു. മികച്ച പ്രഭാഷകനായിരുന്നു. നിരവധി തൊഴിലാളി യൂണിയനുകൾ സ്ഥാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായി. നിർണായകമായ നിരവധി സംഭാവനകൾ നൽകിയിട്ടും കേരള ചരിത്രത്തിൽ വേണ്ടതരത്തിൽ അടയാളപ്പെടുത്തപ്പെടാതെ പോയ അദ്ദേഹം 1964 മേയ് 31ന് അന്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |