ആനന്ദിന് ബന്ധുക്കളും സുഹൃത്തുക്കളും കുറവാണ്. ആദ്യം അച്ഛൻ നഷ്ടമായി. പത്തുവയസായപ്പോൾ അമ്മയും. സഹോദരിയും ആനന്ദും അമ്മയുടെ സഹോദരിയുടെ സംരക്ഷണത്തിലാണ് വളർന്നതും പഠിച്ചതും. സഹോദരി വിവാഹം കഴിഞ്ഞ് രണ്ടുമക്കളും ഭർത്താവുമായി കഴിയുന്നു. ഒപ്പം താമസിക്കാൻ ആനന്ദിനെ അവർ നിർബന്ധിക്കും. സന്തോഷത്തോടെ ആനന്ദ് കുമാരനാശാന്റെ 'കരുണ"യിലെ നായികയെപ്പോലെ 'സമയമായില്ല" എന്ന പല്ലവി ആവർത്തിക്കും.
വേദനിക്കുന്നവരെല്ലാം തന്റെ ബന്ധുക്കളാണെന്ന് ആനന്ദ് ചിന്തിക്കുന്നു. അവർക്കൊപ്പം കഴിയുമ്പോൾ സ്വന്തം ദുഃഖങ്ങൾ മറക്കും. രോഗികളെ പരിചരിക്കുന്നതാണ് ഈശ്വരപൂജയെന്ന പക്ഷക്കാരൻ. കാൻസർ രോഗികളെ നന്നായി നോക്കും. ആ വീട്ടിൽ നിന്നു കിട്ടുന്ന സ്നേഹദിക്ഷയിൽ സംതൃപ്തൻ. മരണമെണ്ണിക്കഴിയുന്നവരുടെയും ഒന്നു മരിച്ചെങ്കിൽ എന്ന് ഉറ്റവർ രഹസ്യമായി പ്രാർത്ഥിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ആനന്ദിന് പരിചിതമായിക്കഴിഞ്ഞു. മനുഷ്യശരീരത്തിന്റെ ദുർഗന്ധവും വിസർജ്യവുമെല്ലാം ആനന്ദിന് നിർമ്മാല്യം പോലെ. സ്നേഹത്തിനുവേണ്ടി യാചിക്കുന്ന കണ്ണുകൾ. പ്രതീക്ഷ പകരുന്ന വാക്കുകൾ. അതാണ് അവരുടെ മുന്നിൽ പലപ്പോഴും നിഷേധിക്കപ്പെടുക. ഒരുകാലത്ത് രാജകീയ സുഖങ്ങളിൽ കഴിഞ്ഞവർക്ക് ഒരു കുഞ്ഞിനെപ്പോലെ ആഹാരം വാരിക്കൊടുക്കുമ്പോൾ അവർ നിഷ്കളങ്കമായി ചിരിക്കും. നീ കാണപ്പെട്ട ദൈവം എന്ന് പറയും. അപ്പോൾ ആനന്ദിന്റെ കണ്ണുകൾ നിറയും. അഭിമാനവും ആഹ്ളാദവും തോന്നും. ജീവിതം പാഴായില്ലെന്ന് കരുതും.
ഇപ്പോൾ ദുഃഖത്തിന്റെ രണ്ടു ദ്വീപുകൾക്കിടയിലാണ് ആനന്ദ്. ഏതു ദ്വീപിൽ നിൽക്കണമെന്ന കാര്യത്തിൽ സന്ദേഹം. രണ്ടുമാസമായി പരിചരിക്കുന്ന ഗൃഹനാഥന് ആമാശയ കാൻസർ. ഇനി ഏറിയാൽ ഒന്നര മാസത്തെ ജീവിതം. ഭക്ഷണം കഴിവതും ഒഴിവാക്കണമെന്ന് ഡോക്ടർമാരുടെ നിർദ്ദേശം. രോഗിക്കാകട്ടെ ഭക്ഷണത്തോട് വല്ലാത്ത മോഹവും കൊതിയും. മക്കൾക്ക് അതിനോട് യോജിപ്പില്ല. ഇതിനിടയിൽ വീർപ്പുമുട്ടുന്നത് ആനന്ദും. രോഗത്തിന്റെ തീവ്രതയൊന്നും ഗൃഹനാഥന് അറിയില്ല. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ അസഹ്യമായ വേദന വരുമത്രേ. അതു കണ്ടുനില്ക്കാൻ പ്രിയപ്പെട്ടവർക്ക് കഴിയില്ല. പണമുള്ളതിനാൽ ആ സമയത്ത് മുതുകിൽ പതിപ്പിക്കാനുള്ള ഒരു പ്രത്യേക സ്റ്റിക്കറിന് ബംഗളൂരുവിൽ ഓർഡർ ചെയ്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. ആനന്ദ് കൂടെയില്ലെങ്കിൽ ഗൃഹനാഥന്റെ മൂഡ് മാറും. അതറിയാവുന്ന ബന്ധുക്കൾ ആനന്ദിന് വലിയ വലിയ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നു. എല്ലാം കഥ അവസാനിക്കുന്നതുവരെയേ കാണൂ എന്നും ആനന്ദിന് അറിയാം. ഇതിനിടയിൽ വീണ്ടും വീണ് കാലൊടിഞ്ഞ പഴയ ഒരു രോഗിയുടെ വീട്ടുകാർ അങ്ങോട്ട് ചെല്ലാൻ നിർബന്ധിക്കുന്നു. ഏതു വേദനയ്ക്കൊപ്പം നിൽക്കണം. ആമാശയമോ, കാലോ ഏതിനു പ്രാധാന്യം നൽകണം. അക്കരെയെയും ഇക്കരയെയും വെടിയാൻ വയ്യ. ഉൗണിലും ഉറക്കത്തിലും എങ്ങോട്ടൊഴുകണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ആനന്ദിന്റെ മനസ്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |