ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിൽ സിലിക്കൺ വാലി ബാങ്കി(എസ്.വി.ബി)ന്റെ തകർച്ച ആഘാതമുണ്ടാക്കില്ലെന്ന് ബാങ്കിംഗ് രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന എസ്.വി.ബിയുടെ തകർച്ച ഇന്ത്യയിലും പ്രതിഫലിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.
എസ്.വി.ബി.യുടെ തകർച്ച ഇന്ത്യൻ ബാങ്കുകളെ ബാധിക്കുന്ന സാഹചര്യം ഇല്ലെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് അറിയിച്ചു. യുഎസ് ബാങ്കിംഗ് സംവിധാനത്തിൽ പോലും അധികം തരംഗങ്ങൾ സൃഷ്ടിക്കാൻ എസ്.വി.ബിയുടെ തകർച്ച കാരണമാകില്ലെന്നാണ് കരുതുന്നത്.
റെഗുലേറ്റർ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യൻ ബാങ്കുകൾ വായ്പാ അനുപാതത്തിന്റെ കാര്യത്തിൽ വളരെ സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ബാങ്കിംഗിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് സ്റ്റേക്ക്ഹോൾഡർ എംപവർമെന്റ് സർവീസസിലെ ജെഎൻ ഗുപ്ത പറഞ്ഞു.
ഇക്വിറ്റി മാർക്കറ്റിൽ കുറഞ്ഞതോതിൽ സ്വാധീനം ചെലുത്തിയേക്കും. പ്രധാനമായി സംഭവിക്കുന്ന എല്ലാകാര്യവും ലോകത്തെ എല്ലാ വിപണികളെയും ബാധിക്കാറുണ്ട്. എന്നാൽ ഇത് ദീർഘകാല ചലനമൊന്നും സൃഷ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഡിബിഐ ക്യാപിറ്റലിലെ ഗവേഷണ വിഭാഗം മേധാവി എ.കെ.പ്രഭാകറിന്റെ അഭിപ്രായ പ്രകാരം ഇങ്ങനെ. ഇന്ത്യൻ ബാങ്കിംഗിന് ശക്തമായ ഒരു സംവിധാനമുണ്ട്. വലിയ സ്വകാര്യ ബാങ്കുകളെ പോലും സെൻട്രൽ ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഇതിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പക്ഷേ ഇക്വിറ്റി വിപണിയിൽ സംഭവം തീർച്ചയായും സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
എന്നാൽ സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി വെള്ളിയാഴ്ച ഇന്ത്യൻ ഓഹിര വിപണിയിൽ പ്രതിഫലിച്ചിരുന്നു. മിക്ക ബാങ്കുകളുടെയും ഓഹരി വില താഴോട്ടായിരുന്നു. തിങ്കളാഴ്ചയും സൂചികകളിൽ ഈ പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |