ന്യൂയോർക്ക്: സിലിക്കൺവാലി ബാങ്ക് തകർന്നതിനു പിന്നാലെ അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർന്നു. ന്യൂയോർക്ക് ആസ്ഥാനമായ സിഗ്നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. സിലിക്കൺ വാലി ബാങ്കിന് സമാനമായി നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് ബാങ്കിന്റെ തകർച്ചയ്ക്ക് വഴിവച്ചത്.
കൂടാതെ ഓഹരി വില ഗണ്യമായി ഇടിയുകയും ചെയ്തതോടെ ഞായറാഴ്ചയാണ് അധികൃതർ ബാങ്ക് അടച്ചുപൂട്ടുകയായിരുന്നു. സിലിക്കൺവാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും തകരുമെന്ന അഭ്യൂഹങ്ങളാണ് നിക്ഷേപം പിൻവലിക്കാനുള്ള കാരണം. ഡിജിറ്റൽ ആസ്തി വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും ബാങ്കിനെ ബാധിച്ചിട്ടുണ്ട്.
സിഗ്നേച്ചർ ബാങ്കിലെ നിക്ഷേപകർ ഭയപ്പെടേണ്ടതില്ലെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. നിക്ഷേപത്തിന് യാതൊന്നും സംഭവിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകി. 48 മണിക്കൂറിനകമാണ് അമേരിക്കയിൽ രണ്ടു ബാങ്കുകൾ അടച്ചുപൂട്ടിയത്. ഇത് ആഗോള ഓഹരി വിപണികളെ ബാധിച്ചു.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം സിഗ്നേച്ചർ ബാങ്കിന് 110.36 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുണ്ടെന്നും 88.59 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ടെന്നും ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (എഫ്ഡിഐസി) അധികൃതർ വ്യക്തമാക്കി. നിലവിൽ തകർച്ച നേരിട്ടിരിക്കുന്ന ഇരു ബാങ്കുകളിലും നിക്ഷേപം നടത്തിയവർക്ക് നഷ്ടം സംഭവിക്കാതിരിക്കാൻ പരമാവധി നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ വ്യക്തമാക്കി.
എസ്.വി.ബി. ജീവനക്കാർക്ക് അധിക ശമ്പളം
അമേരിക്കൻ വാണിജ്യ ബാങ്കായ സിലിക്കൺ വാലി ബാങ്കിലെ ജീവനക്കാർക്ക് 45 ദിവസത്തേക്ക് കൂടി തൊഴിൽ നൽകുമെന്നും നിലവിലുള്ളതന്റെ 1.5 മടങ്ങ് ശമ്പളം അധികമായി നൽകുമെന്നും എഫ്ഡിഐസി അധികൃതർ വ്യക്തമാക്കി. തകർച്ചയെ തുടർന്ന് വെള്ളിയാഴ്ച്ചയാണ് എഫ്ഡിഐസി എസ് വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വർക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |